തദ്ദേശ തെരഞ്ഞെടുപ്പ്: കൂട്ടായ തീരുമാനത്തിനൊപ്പം ലീഗുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

പാണക്കാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനം അനിവാര്യമാണെന്നും അതിനൊപ്പം  ലീഗ് ഉണ്ടാകുമെന്നും മുസ്ലീം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. പാണക്കാട്ട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ്  മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു തീരുമാനമാണ് ഉണ്ടാകേണ്ടത്. ഈ മാസം 24 ന് സര്‍ക്കാര്‍ വിവിധ കക്ഷി നേതാക്കള്‍, തെരഞ്ഞെടുപ്പ് കമീഷന്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ യോഗത്തിലുണ്ടാവുന്ന പൊതു തീരുമാനത്തിനൊപ്പം മുസ്ലിം ലീഗ് ഉണ്ടാകും. ഇക്കാര്യത്തില്‍ ലീഗിന് അവ്യക്തതയില്ല. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തണമെന്ന് ലീഗിന് നിര്‍ബന്ധമുണ്ട്. കോടതി വിധിക്കെതിരേ അപ്പീലിനു പോവില്ളെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പഞ്ചായത്ത് രൂപവത്കരണം റദ്ദാക്കിയ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ച സാഹചര്യത്തിലാണ് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി ചേര്‍ന്നത്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രാവിലെ പത്തു മണിക്ക് തുടങ്ങിയ യോഗം മുക്കാല്‍ മണിക്കൂറോളം നീണ്ടു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത്  ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല. അതിലേക്കൊന്നും ഇപ്പോള്‍ കടക്കേണ്ടെന്നും ഇതെല്ലാം നിങ്ങള്‍ ചര്‍ച്ച ചെയ്തതല്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.