ഗവേഷണം കോപ്പിയടിച്ചത് വിദഗ്ധസംഘം അന്വേഷിക്കണം -ഡോ. പി.സി. രാജേന്ദ്രന്‍

തൃശൂര്‍: കൃഷിവിജ്ഞാന്‍ അവാര്‍ഡ് ജേതാവായി പ്രഖ്യാപിക്കപ്പെട്ട ഡോ. പി. പ്രദീപ്കുമാറിന്‍െറ ഗവേഷണ നേട്ടത്തിന് അടിസ്ഥാനമായി നല്‍കിയിട്ടുള്ള കുരുവില്ലാത്ത തണ്ണിമത്തന്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത് താനാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി റിട്ട. പ്രഫ. ഡോ. പി.സി. രാജേന്ദ്രന്‍. കുരുവില്ലാത്ത തണ്ണിമത്തന്‍ വികസിപ്പിക്കുന്നതിനായി തന്‍െറ സാങ്കേതികവിദ്യ അപഹരിച്ചെടുത്ത ഡോ. പ്രദീപ് ചെറിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. പ്രദീപിന്‍െറ ഗവേഷണം താന്‍ നടത്തിയ ഗവേഷണത്തിന്‍െറ ആവര്‍ത്തനമാണെന്ന ആരോപണം സര്‍വകലാശാലക്ക് പുറത്തുള്ള വിദഗ്ധ സംഘത്തിന്‍െറ നിഷ്പക്ഷമായ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലയിലെ ഒരു അസോ. പ്രഫസറും സി.പി.എം അനുകൂല അധ്യാപക സംഘടനാ നേതാവുമായ പ്രദീപിന് വേണ്ടി സര്‍വകലാശാല ഗവേഷണവിഭാഗവും സി.പി.എം അനുഭാവ അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഓര്‍ഗനൈസേഷനും ഒരേ സ്വരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കിയത് ഇതിന് പിന്നിലെ ഗൂഢാലോചനക്ക് ഉദാഹരണമാണ്. കുരുവില്ലാത്ത തണ്ണിമത്തന്‍െറ സങ്കരയിനം ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കാന്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും വേണമെന്നിരിക്കെ മൂന്നുവര്‍ഷം കൊണ്ട് പ്രദീപ് ഈ ഇനം വികസിപ്പിച്ച് പുറത്തിറക്കിയെന്ന അവകാശവാദവും അന്വേഷണ വിധേയമാക്കണം. താന്‍ നുണപരിശോധനക്ക് വിധേയനാകാന്‍ തയാറാണ്. പ്രദീപും അതിന് തയാറാകണം. പ്രദീപ് തന്‍െറ ഗവേഷണം കോപ്പിയടിച്ചുവെന്ന പരാതി 2009ല്‍ തന്നെ കാര്‍ഷിക സര്‍വകലാശാല അധികാരികള്‍ക്ക് താന്‍ സമര്‍പ്പിച്ചതാണെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.