സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കെ.എസ്.ടി.പി നിര്‍മാണം നിലച്ചു

കോട്ടയം: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്‍െറ (കെ.എസ്.ടി.പി) രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണം ഭാഗികമായി നിലച്ചു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണിത്. ഇതിനകം കരാറുകാര്‍ക്കുള്ള കുടിശ്ശിക 300കോടി കവിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എസ്.ടി.പിയുടെ എട്ടു പ്രധാന പദ്ധതികളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതില്‍ തിരുവല്ല ബൈപാസ്, ചെങ്ങന്നൂര്‍^ഏറ്റുമാനൂര്‍, തൊടുപുഴ^പുനലൂര്‍, കാസര്‍കോട്^കാഞ്ഞങ്ങാട്, പിലാത്തറ^പാപ്പിനിശേരി, തലശേരി^വളവുപാറ തുടങ്ങിയ പാതകളുടെ നിര്‍മാണമാണ് ഭാഗികമായി നിലച്ചത്. ചിലയിടങ്ങളില്‍ നിര്‍മാണം പൂര്‍ണമായി നിര്‍ത്തി.

നിര്‍മാണം നിലച്ചതോടെ പലഭാഗത്തും ഗതാഗത തടസ്സവും പതിവായി. മഴയില്‍ റോഡ് ചളിക്കുണ്ടായതോടെ ജനജീവിതവും ദുരിതത്തിലാണ്. റോഡിനായി ഭൂമി വിട്ടുകൊടുത്തവരും പ്രതിസന്ധിയിലായി. പലയിടത്തും റോഡിനായി എടുത്ത മണ്‍തിട്ടകള്‍ അതേപടി നിലനിര്‍ത്തിയതിനാല്‍ ദുരന്തത്തിനും സാധ്യതയുണ്ട്. ലോകബാങ്ക് സഹായത്തോടെയുള്ള 2203 കോടിയുടെ നിര്‍മാണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ട തുക സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടസ്സപ്പെട്ടതോടെ ലോകബാങ്ക് സഹായവും ലഭിക്കുന്നില്ല. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്കാണ് ലോകബാങ്ക് ഫണ്ട് ലഭിക്കുന്നത്. 700^800 കോടിയാണ് സര്‍ക്കാര്‍ വിഹിതം. ലോകബാങ്ക് വിഹിതം കൃത്യമായി ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം കരാറുകാര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.
നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഭാഗത്തെയും കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചും നല്‍കേണ്ട  ബില്ലുകള്‍ പോലും ധനവകുപ്പ് നിരസിക്കുന്ന സാഹചര്യത്തില്‍ നിര്‍മാണവുമായി മുന്നോട്ട് പോകാനാവില്ളെന്ന് കരാറുകാര്‍ അറിയിച്ചു. കരാര്‍ വ്യവസ്ഥയനുസരിച്ച് അഞ്ചു റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞു.

എന്നാല്‍, ബില്ലുകള്‍ നല്‍കാതായതോടെ കരാറുകാര്‍ പണി മെല്ളെപ്പോക്കിലാക്കി. എന്നിട്ടും പണം കിട്ടാതായതോടെയാണ് നിര്‍മാണം ഭാഗികമായി നിര്‍ത്തിവെച്ചത്. മൂവാറ്റുപുഴ^പുനലൂര്‍ പാതയുടെ തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള നിര്‍മാണം നിലച്ചതോടെ ഇതുവഴിയുള്ള യാത്ര തീര്‍ത്തും ദുരിതപൂര്‍ണമായി. ശബരിമല തീര്‍ഥാടകര്‍ ഏറെ ആശ്രയിക്കുന്ന റോഡാണിത്. കഴിഞ്ഞ സീസണില്‍ ഇതുവഴി ഗതാഗതം ഭാഗികമായിരുന്നു. റോഡ് പലഭാഗത്തും ആഴത്തില്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. അപകടം ഇവിടെ നിത്യസംഭവമായിട്ടുണ്ട്.

30 കിലോമീറ്ററോളം ഭാഗത്താണ് യാത്രാദുരിതം ഏറെ. ഇക്കൊല്ലത്തെ ശബരിമല തീര്‍ഥാടനവും പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായി. നിര്‍മാണം 40 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എം.സി റോഡില്‍ ഏറ്റുമാനൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള ഭാഗം വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഒന്നുപോലെ ദുരിതമാണ് നല്‍കുന്നത്. പാതയില്‍ കുറവിലങ്ങാട് ടൗണിലൂടെ കാല്‍നടപോലും പറ്റുന്നില്ല. പലഭാഗത്തും റോഡ് ചളിക്കുണ്ടായി. ഗതാഗത തടസ്സവും പതിവായി. മൂവാറ്റുപുഴയില്‍നിന്ന് കോട്ടയത്തത്തൊന്‍ നാലും അഞ്ചും മണിക്കൂര്‍ വേണ്ടിവരുന്നു. വി.കെ. ഇബ്രാഹീംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായ ശേഷം അമേരിക്കയിലത്തെി ലോകബാങ്ക് അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ഈപാതകള്‍ക്ക് ലോകബാങ്ക് സഹായം ലഭ്യമാക്കിയത്. എന്നാല്‍, ധനവകുപ്പ് പദ്ധതി തടസ്സപ്പെടുത്തുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന പരാതി വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.