വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ ശേഷിക്കുന്നത് 19 ശതമാനം ജലം​; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറവ്

മൂലമറ്റം: സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ അവശേഷിക്കുന്നത് 19.11 ശതമാനം ജലം മാത്രം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം ജലം കുറവാണിത്.

കഴിഞ്ഞവർഷം ഇതേസമയം 1303.67 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് അവശേഷിച്ചിരുന്നത്. എന്നാൽ, നിലവിൽ 791.22 ദശലക്ഷം യൂനിറ്റിനുള്ള ജലം മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 17 ശതമാനം ജലമാണ് തിങ്കളാഴ്ച അവശേഷിക്കുന്നത്.

പമ്പ 24, ഷോളയാർ 59, ഇടമലയാർ 21, പൊൻമുടി 14, പൊരിങ്ങൽകുത്ത് 27, കുണ്ടള 93, മാട്ടുപ്പെട്ടി 37, കുറ്റ്യാടി 29, നേര്യമംഗലം 43, ലോവർപെരിയാർ 54 എന്നിങ്ങനെയാണ് മറ്റു ഡാമുകളിലെ ജലനിരപ്പ്.

വേനൽ മഴയിലെ കുറവും കാലവർഷം ശക്തിയാർജിക്കാത്തതുംമൂലം ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ വർധനയില്ല. കൂടാതെ വേനലിന്‍റെ കാഠിന്യംമൂലം വൈദ്യുതി ഉൽപാദം കുതിച്ച് ഉയർന്നതും അത് നേരിടാൻ ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതും ജലനിരപ്പ് ക്രമാതീതമായി താഴാൻ കാരണമായി.

മേയ് ഒന്നിന് സ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ എല്ലാംകൂടി അവശേഷിച്ചിരുന്നത് 1401.48 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. ഇത് പൂർണ സംഭരണശേഷിയുടെ 34 ശതമാനമായിരുന്നു. എന്നാൽ, തിങ്കളാഴ്ച ആയപ്പോഴേക്കും 15 ശതമാനത്തോളം കുറഞ്ഞ് 19.11 ശതമാനത്തിലേക്ക് എത്തി.

സംസ്ഥാനത്ത് തിങ്കളാഴ്ച 84.77 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 22.36 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 62.41 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറംസംസ്ഥാനങ്ങളിൽനിന്നും വാങ്ങി. പ്രതിദിനം ശരാശരി 25.60 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തെ ഡാമുകളിലെ ജലം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്നുണ്ട്.

Tags:    
News Summary - 19 percent water left in dams of electricity department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.