പുനലൂർ: സംസ്ഥാന അതിർത്തിയിലെ തമിഴ്നാട് പുളിയറയിൽ മലയാളിയായ 14 കാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവിനെയും പിതൃസഹോദരനായ 20 കാരനെയും തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവും പത്തനംതിട്ട, പുളിയറ സ്വദേശിയായ രണ്ടുപേരും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഉൗർജിതമാക്കി.
പ്രതികൾ താമസിച്ച് ജോലി ചെയ്തിരുന്ന പുളിയറയിലെ ഫാമിലും പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കിയ സ്ഥലങ്ങളിലും അറസ്റ്റിലായവരെ ബുധനാഴ്ച എത്തിച്ച് തെളിവെടുത്തു. പുളിയറയിലെ ഫാമിന് പുറമേ മറ്റ്ചിലയിടങ്ങളിലും കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കളുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം ആനപ്പാറയിലെ പെൺകുട്ടിയുടെ കുടുംബം ഒന്നര വർഷംമുമ്പാണ് ജോലിക്കായി ആര്യങ്കാവിലെത്തിയത്. ഇവർക്കൊപ്പം പിതൃസഹോദരനുമുണ്ടായിരുന്നു. ഇവിടെ തൊഴിൽ നഷ്ടപ്പെട്ടതോടെ അടൂർ സ്വദേശിയുടെ പുളിയറയിലെ ഫാമിലെത്തുകയായിരുന്നു. അടുത്തിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് മാതാവ് തെന്മല പൊലീസിൽ പരാതി നൽകി.
എന്നാൽ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയതായി മാതാവ് പൊലീസിനെ അറിയിച്ചു. സംശയം തോന്നിയ പൊലീസ് മാതാവിനെയും പെൺകുട്ടിയെയും സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. പിന്നീട് പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. തുടർന്ന്, മാതാവിനെയും പിതൃസഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ബുധനാഴ്ച വൈകീട്ട് പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.