തിരുവനന്തപുരം: സംസ്ഥാനത്ത് 12,000 സർക്കാർ ജീവനക്കാർ മേയ് 31ന് സർവിസിൽ നിന്ന് പടിയിറങ്ങി. കൂടുതലും അധ്യാപകരാണ്. സെക്രട്ടേറിയറ്റിൽ 100 പേരാണ് പടിയിറങ്ങിയത്. ഇതിൽ 23 അഡീഷണൽ സെക്രട്ടറിമാരും നാല് സ്പെഷ്യൽ സെക്രട്ടറിമാരും ഉൾപ്പെടും.
മരാമത്ത് വകുപ്പിൽ ഇരുനൂറോളം പേർ വിരമിച്ചു. ഇതിൽ 30 പേർ എക്സിക്യൂട്ടീവ് എൻജിനീയർമാരാണ്. റവന്യൂവകുപ്പിൽ ഡെപ്യൂട്ടി കലക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ് വരെ 350ഓളം പേരാണ് വിരമിച്ചത്. സിവിൽ സപ്ലൈസ് വകുപ്പിൽ 65 പേരും. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാൻ മാത്രം 4000 കോടി രൂപ വേണം.
ജനന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്നതിന് മുമ്പ് ‘മേയ് 31’ ജനന തീയതിയായി കണക്കാക്കുന്നതായിരുന്നു പതിവ്. സ്കൂളിൽ ചേർക്കുമ്പോഴും ഇതായിരുന്നു ജനന തീയതി. ഇക്കാരണം കൊണ്ടുതന്നെ മേയ് 31ന് പെൻഷൻ പ്രായം തികയുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്.
ഇതാണ് മേയ് 31ന് കൂട്ട വിരമിക്കലുണ്ടാകാൻ കാരണം. കേരളത്തിൽ എൺപതുകളുടെ മധ്യത്തിലാണ് സർക്കാർ സർവിസിലേക്ക് കൂടുതൽ നിയമനങ്ങൾ നടന്നത്. അതുകൊണ്ടുതന്നെ ഈ വർഷവും തുടർന്നുള്ള ഏതാനും വർഷങ്ങളിലും കൂട്ട വിരമിക്കൽ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, സ്കൂൾ പ്രവേശത്തിന് ജനനസർട്ടിഫിക്കറ്റ് നിർബന്ധമായതോടെ ഒന്നിച്ചുള്ള വിരമിക്കൽ അവസാനിക്കുകയാണ്. 2027 മുതൽ മേയ് മാസത്തെ കൂട്ട വിരമിക്കലുകളിൽ കുറവുണ്ടാകും. 2025ലും 2024ലും 10,000ത്തിലധികം ജീവനക്കാരാണ് വിരമിച്ചത്. 2023ൽ ഇത് ഏകദേശം 11,000 ആണ്.
പങ്കാളിത്ത പെൻഷനിലുള്ള ജീവനക്കാർക്ക് 60 വയസാണ് വിരമിക്കൽ പ്രായം. ആകെയുള്ള 5.23 ലക്ഷം ജീവനക്കാരിൽ പകുതിയോളം പേർ ഈ വിഭാഗത്തിൽ ഉൾപ്പെടും. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന അഷ്വേർഡ് പെൻഷൻ പദ്ധതിയിലും 60 ആണ് വിരമിക്കൽ പ്രായം. എന്നാൽ, 2013 ഏപ്രിലിന് മുമ്പ് നിയമിതരായവർ 56ാം വയസിൽ വിരമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.