തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി 10,000 സന്നദ്ധ പ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ രംഗത്തിറക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭക്ഷണം, സാന്ത്വന പരിചരണം, അഗതി - അവശ വിഭാഗ പരിചരണം, സോഷ്യല്‍ വളണ്ടിയറിങ് തുടങ്ങിയ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും.
സംസ്ഥാന ആരോഗ്യവകുപ്പുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചും സ്വന്തം നിലക്കും വളണ്ടിയര്‍മാര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യ വകുപ്പിെൻറ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനം. സന്നദ്ധം വെബ് പോര്‍ട്ടലില്‍ വളണ്ടിയര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.
സര്‍ക്കാര്‍ മർഗനിർദേശങ്ങള്‍ക്കും സുരക്ഷ മാനദണ്ഡങ്ങള്‍ക്കും വിധേയമായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് അതിനുള്ള സഹകരണാത്മകവും സുതാര്യവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം 200 ആയി സര്‍ക്കാര്‍ നിജപ്പെടുത്തിയത് ഇതിന് തടസ്സങ്ങളുണ്ടാക്കും. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രത്യേക സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാത്രം നടത്താനുള്ള കുറുക്കുവഴികള്‍ ഇതിലൂടെ സംജാതമാകുമെന്ന് ന്യായമായും ആശങ്കിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെയുള്ള വിവിധ സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഒരുമിച്ചുനിന്ന് പലതും ചെയ്യാനാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കണ്ട രണ്ട് പ്രളയവേളയിലും അത് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.