ക്രൊയേഷ്യന്‍ അതിരുകളുമടഞ്ഞു; അഭയാര്‍ഥികള്‍ക്ക് പെരുവഴി

സാഗ്റബ്: സിറിയയിലെയും ഇറാഖിലെയും ആഭ്യന്തര യുദ്ധങ്ങളില്‍നിന്ന് രക്ഷപ്പെട്ട് വിവിധ യൂറോപ്യന്‍ അതിര്‍ത്തികളിലത്തെിയ അഭയാര്‍ഥികള്‍ക്ക് പെരുവഴി. ഹംഗറിക്കു പിന്നാലെ ക്രൊയേഷ്യയും വഴികളടക്കുകയും ജര്‍മനി നടപടികള്‍ ശക്തമാക്കുകയും ചെയ്തതോടെയാണ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുറപ്പെട്ടവര്‍ അതിര്‍ത്തികളില്‍ കുടുങ്ങിയത്.
48 മണിക്കൂറിനിടെ 11,000ത്തിലേറെ പേര്‍ അതിര്‍ത്തി കടന്നതിനു പിന്നാലെയാണ് സെര്‍ബിയയില്‍നിന്നുള്ള ഏഴു റോഡുകളും ക്രൊയേഷ്യ അടച്ചിട്ടത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രധാനപാത നേരത്തേ ഹംഗറി അടച്ചിരുന്നു. ഹൈവേകള്‍ക്കു പുറമെ വയലുകള്‍ കടന്നും ഗ്രാമീണ പാതകളിലൂടെയും ആയിരങ്ങളുടെ ഒഴുക്ക് നിയന്ത്രണാതീതമായി തുടരുന്നത് തടയലാണ് ലക്ഷ്യമെന്നും പ്രതിസന്ധി അവസാനിച്ചില്ളെങ്കില്‍  ബെല്‍ഗ്രേഡിനും സാഗ്റബിനുമിടയിലെ ബജകോവോ പാതകൂടി അടച്ചിടുമെന്നും ക്രൊയേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
ക്രൊയേഷ്യ വഴിയും യാത്ര മുടങ്ങിയതോടെ ആയിരങ്ങള്‍ സെര്‍ബിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുകയാണ്. 2013ല്‍ യൂറോപ്യന്‍ യൂനിയന്‍െറ ഭാഗമായ ക്രൊയേഷ്യ രണ്ടുദിവസം മുമ്പാണ് അഭയാര്‍ഥികള്‍ക്ക് പച്ചക്കൊടി കാണിച്ചത്. ഒൗദ്യോഗിക മാര്‍ഗങ്ങള്‍ മുടങ്ങിയെങ്കിലും ഉള്‍വഴികളിലൂടെയുള്ള പ്രവാഹം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ക്രൊയേഷ്യയിലത്തെിയ 8000 പേരെ പൊലീസ് വാഹനങ്ങളില്‍ സ്വീകരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുമോ അതോ പുറത്താക്കുമോ എന്ന് വ്യക്തമല്ല. തങ്ങള്‍ക്കു സ്വീകരിക്കാവുന്ന പരമാവധി പേര്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തത്തെിയതായി ക്രൊയേഷ്യന്‍ ആഭ്യന്തര മന്ത്രി റാങ്കോ ഒസ്റ്റോജിച് പറഞ്ഞു.
അംഗരാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി നിയന്ത്രണങ്ങളില്ലാത്ത യാത്ര വാഗ്ദാനംചെയ്യുന്ന ഷെംഗന്‍ മേഖല തകര്‍ന്നത് യൂറോപ്യന്‍ യൂനിയനില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സെര്‍ബിയന്‍ അതിര്‍ത്തിയില്‍ 600 സൈനികരെയും 200 പൊലീസുകാരെയും വിന്യസിച്ച ഹംഗറി 200 കിലോമീറ്ററോളം ദൂരത്തില്‍ കമ്പിവേലി ഉയര്‍ത്തിയിരുന്നു. പുതുതായി 1200 സൈനികരെക്കൂടി വിന്യസിക്കുമെന്നും ഹംഗറി മുന്നറിയിപ്പ് നല്‍കി. 453 അഭയാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ ജര്‍മനി പുതിയ നടപടികളടങ്ങിയ കരട് നിയമം തയാറാക്കിയതായി വാഷിങ്ടണ്‍ റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക ആനുകൂല്യങ്ങള്‍ റദ്ദാക്കിയും നാടുകടത്തല്‍ വേഗത്തിലാക്കിയും രേഖകള്‍ ശരിയല്ലാത്തവര്‍ക്കെതിരെ നടപടിയെടുത്തും അഭയാര്‍ഥി പ്രവാഹം  തടയുന്ന 128 പേജ് റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയമാണ് തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.