യാംഗോന്‍: 159 ബംഗ്ളാദേശ് കുടിയേറ്റക്കാരെ മ്യാന്മര്‍ തിരിച്ചയച്ചു. കഴിഞ്ഞ മേയില്‍ മ്യാന്മറിലേക്ക് കുടിയേറിയ ബോട്ട് യാത്രക്കാരെയാണ് തിരിച്ചയച്ചതെന്ന് ഒൗദ്യോഗിക വക്താക്കള്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞമാസങ്ങളില്‍ 800ലധികംവരുന്ന സംഘത്തെ കൊള്ളക്കാര്‍ കവര്‍ച്ച ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കുടിയേറ്റക്കാരുടെ ദേശീയത നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് നീണ്ട പരിശോധന നടക്കുകയുണ്ടായി. ആദ്യം കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ മ്യാന്മറും ബംഗ്ളാദേശും സന്നദ്ധമായിരുന്നില്ല. കഴിഞ്ഞദിവസം 159 കുടിയേറ്റക്കാരെ മ്യാന്മര്‍ ഭരണകൂടം ബംഗ്ളാദേശിന് കൈമാറി. നിരവധി കുടിയേറ്റക്കാരുടെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. 230 ബംഗ്ളാദേശി കുടിയേറ്റക്കാരുടെ കൈമാറ്റം പെട്ടെന്ന് സാധ്യമാകുമെന്നും അതിര്‍ത്തിപ്രദേശങ്ങളില്‍ കര്‍ക്കശമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ആഴ്ചകളായി രാജ്യത്ത് തുടരുന്ന വെള്ളപ്പൊക്കമാണ് ഇപ്പോഴത്തെ സംഘത്തെ കൈമാറ്റംചെയ്യാന്‍ വൈകുന്നതിനുള്ള കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.