കൊൽക്കത്ത: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഭാവി പ്രവർത്തനങ്ങൾ വ്യക്തമാക്കി പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരുമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.
മുന്നോട്ടുള്ള പൊതുജീവിതത്തിൽ എന്ത് പങ്ക് വഹിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും 84കാരനായ സിൻഹ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന സിൻഹ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ദ്രൗപദി മുർമുവിനോട് പരാജയപ്പെട്ടിരുന്നു.
'ഞാൻ സ്വതന്ത്രനായി തുടരും, ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല'-സിൻഹ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് എന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും ഞാനും ആരെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു സിൻഹയുടെ മറുപടി.
തൃണമൂൽ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷനായിരുന്ന യശ്വന്ത് സിൻഹ, പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥിയായതിനെ തുടർന്ന് പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു. ബി.ജെ.പി മുൻ അംഗവും രൂക്ഷ വിമർശനകനുമായിരുന്ന സിൻഹ, പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021 മാർച്ചിലാണ് തൃണമൂലിൽ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.