മണ്ണാര്‍ക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട പ്രതികളെ മണ്ണാര്‍ക്കാട്ടെ എസ്.സി-എസ്.ടി പ്രത്യേക കോടതിയില്‍ ഹാജരാക്കി. നടപടികൾക്ക് ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.
കേസിലെ ഒമ്പത് പ്രതികളില്‍ അനു, ആനന്ദന്‍, രാജേഷ്, ഷാജി, ജഗദീഷ്, പ്രസാദ്, മുരളി, വിപിന്‍ എന്നീ എട്ടു പ്രതികളെയാണ് ഹാജരാക്കിയത്. ആറാം പ്രതി ഹാജരായില്ല. പ്രതികളെ ഏപ്രില്‍ ആറുവരെ റിമാന്‍ഡ് ചെയ്യാന്‍ ജഡ്ജി ജോമോന്‍ ജോണ്‍ ഉത്തരവിട്ടു. മലമ്പുഴ ജയിലിലേക്കാണ് പ്രതികളെ മാറ്റിയത്.
പ്രതികളുടെ അടുത്ത ജാമ്യാപേക്ഷ പരിഗണിക്കലും കൊല്ലപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി രാംനാരായണന്‍ ബാഗേലിന്റെ (40) ബന്ധുക്കളുടെ വാദം കേള്‍ക്കലും ഏപ്രിൽ ആറിന് നടക്കും. കേസിലെ ആറാം പ്രതി നിലവില്‍ ജാമ്യത്തിലായതിനാല്‍ ഇദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുന്ന നടപടികള്‍ പുരോഗമിച്ചുവരികയാണ്.
2025 ഡിസംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ ജയിലിലായിരുന്നു. പിന്നീട് ഇവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ എസ്.സി-എസ്.ടി കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഹൈകോടതി റദ്ദാക്കി. ജാമ്യസമയത്ത് രാംനാരായണന്റെ ആശ്രിതരുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് നടക്കാവില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.