ന്യൂഡൽഹിയിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ആസ്ഥാനത്ത് ‘ഇന്ത്യൻ ഹിസ്റ്ററി ഫോറം’ സംഘടിപ്പിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം അജ്‍മീർ അൻജുമൻ കമ്മിറ്റി സെക്രട്ടറി മൗലാന സയ്യിദ് സർവാർ ചിശ്തി നിർവഹിക്കുന്നു. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി, അഹ്ലെ ഹദീസ് നേതാവ് മൗലാന അസ്ഗർ അലി ഇമാം മെഹ്‌ദി തുടങ്ങിയവർ സമീപം
ന്യൂഡൽഹി: ഇന്ത്യയുടെ മുന്നേറ്റത്തിൽ മുസ്‍ലിങ്ങളുടെ ചരിത്രപരമായ സംഭാവനകൾ സമഗ്രമായി വിവരിക്കുന്ന ‘ദി വൂവൻ ലാൻഡ്: ഇന്ത്യയിലെ മുസ്‍ലിം ചരിത്രത്തിന്‍റെ ദൃശ്യ വിവരണം എന്ന പ്രദർശന പരിപാടിക്ക് ന്യൂഡൽഹി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ആസ്ഥാനത്ത് തുടക്കമായി.ഈ ദൃശ്യ വിരുന്നിന് 'ഇന്ത്യൻ ഹിസ്റ്ററി ഫോറം' ആണ് നേതൃത്വം നൽകുന്നത്. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനി, അഹ്ലെ ഹദീസ് നേതാവ് മൗലാന അസ്ഗർ അലി ഇമാം മെഹ്‌ദി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അജ്‌മീർ ദർഗ ശരീഫ് അൻജുമൻ കമ്മിറ്റി സെക്രട്ടറി മൗലാന സയ്യിദ് സർവർ ചിശ്തി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ മുസ്‍ലിംകളുടെ നവോഥാനത്തിന് സയ്യിദ് അബുൽ അഅ്‍ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്‍ലാമി അതിന്റെ ആസ്ഥാനത്ത് മുസ്‍ലിം സംഭാവനകൾ ഉയർത്തിക്കാണിക്കാൻ ഇത്തരമൊരു പ്രദർശനമൊരുക്കിയത് പ്രശംസനീയമാണെന്ന് സയ്യിദ് സർവർ ചിശ്തി പറഞ്ഞു. ഇന്ത്യയുടെ വളർച്ചക്കും പുരോഗതിക്കും സംഭാവനകൾക്ക് മേൽ മൂടുപടമിടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനാണ് പ്രദർശനമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്റ് സആദതുല്ല ഹുസൈനി പറഞ്ഞു. ഇന്ത്യയിലേക്കുള്ള ഇസ്‍ലാമിന്റെ ആഗമനം ക്ഷേത്രങ്ങൾ തകർത്ത രാജാക്കന്മാർ വഴിയാണെന്ന ഉത്തരേന്ത്യൻ ചരിത്രകാരന്മാരുടെ പ്രോപഗണ്ട തിരുത്തി കേരളവുമായുള്ള അറബികളുടെ സമ്പർക്കത്തോടെ ഇസ്‍ലാം എത്തിയതെന്ന് സമർഥിക്കുന്നതാണ് ഇന്ത്യൻ ഹിസ്റ്ററി ഫോറം കൺവീനർ ഡോ. ശദാബ് മൂസയുടെ നേതൃത്വത്തിൽ ഒരുക്കിയ പ്രദർശനം.
ഏപ്രിൽ 19 വരെ ദിവസവും രാവിലെ 10 മണി മുതൽ രാത്രി ഒമ്പത് മണി വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. ഇസ്‍ലാമിന്‍റെ ഇന്ത്യയിലേക്കുള്ള ആഗമനം മുതൽ വിദ്യാഭ്യാസം, വ്യാപാരം, സാമൂഹ്യ സമത്വം, വനിത ശാക്തീകരണം, ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ വിവർത്തനം എന്നിങ്ങനെ വിവിധ മേഖലകളിലെ അവരുടെ സംഭാവനകൾ വരെ വിവരിക്കുന്ന ദൃശ്യാവിഷ്കാരമാണ് ഒരുക്കിയിരിക്കുന്നത്. വാസ്തുവിദ്യ, സംസ്കാരം, ഭാഷാ വികസനം, ശാസ്ത്ര, ബഹിരാകാശ മുന്നേറ്റങ്ങൾ മുതലായ രംഗങ്ങളിലെ സംഭാവനകളും എടുത്തുകാട്ടും.
ചരിത്ര മുഹൂർത്തങ്ങളിലൂടെ സന്ദർശകരെ വ്യാപൃതരാക്കുന്ന 360 ഡിഗ്രി ദൃശ്യാനുഭവമാണ് പരിപാടിയുടെ പ്രധാന സവിശേഷതകളിലൊന്ന്. നൂറ്റാണ്ടുകളിലൂടെ ഇന്ത്യൻ സമൂഹത്തെ രൂപപ്പെടുത്തിയ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നതാണ് ദൃശ്യാവിഷ്കാരം.ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും, ചരിത്ര സംഭവങ്ങളെക്കുറിച്ചും സന്തുലിതമായ, ഗവേഷണത്തിൽ ഊന്നിയുള്ള വീക്ഷണം അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ സമൂഹങ്ങളുടെ പരസ്പര ബന്ധമുള്ള ചരിത്രം ദൃശ്യങ്ങളിലൂടെ കണ്ട് മനസിലാക്കാനുള്ള അവസരമാണ് സന്ദർശകർക്ക് ലഭിക്കുക. വിദ്യാർഥികൾ, ഗവേഷകർ, ചരിത്ര വിഷയങ്ങളിൽ താൽപര്യമുള്ളവർ തുടങ്ങിയവർക്ക് പ്രത്യേക ക്ഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.