നവരാത്രിക്ക് സ്ത്രീകൾ വ്രതം നോക്കരുതെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത അധ്യാപകന്റെ ജോലി തെറിച്ചു. വാരാണസി സർവലാശാലക്ക് കീഴിലുള്ള മഹാത്മാഗാന്ധി കാശി വിദ്യാപീഠ് അധ്യാപകൻ ഡോ. മിഥിലേഷ് കുമാർ ഗൗതമിനെയാണ് പുറത്താക്കിയത്.
ഹിന്ദുക്കളുടെ ഉത്സവമായ നവരാത്രി വ്രതത്തിൽ സ്ത്രീകൾ പങ്കെടുക്കരുതെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെയെടുത്ത നടപടി ഇതിനകം വിവാദമായിട്ടുണ്ട്. ഒൻപത് നോമ്പിന് പകരം സ്ത്രീകൾ ഇന്ത്യൻ ഭരണഘടനയും ഹിന്ദു കോഡ് ബില്ലും വായിക്കണമെന്ന് സോഷ്യൽ മീഡിയയിൽ എഴുതിയതിന് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററായ ഡോ. മിഥിലേഷ് കുമാർ ഗൗതമിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
ഡോ.ഗൗതമിന്റെ പരാമർശങ്ങൾ പ്രതിഷേധാർഹമാണെന്ന് സർവകലാശാല രജിസ്ട്രാർ ഡോ.സുനിതാ പാണ്ഡെ എൻ.ഡി ടി.വിയോട് പറഞ്ഞു. ഒരു വ്യക്തിക്കും ഒരു മതത്തെക്കുറിച്ചും ഇത്തരം പരാമർശങ്ങൾ നടത്താനോ സ്ത്രീകളെ കുറിച്ച് അത്തരം പരാമർശങ്ങൾ നടത്താനോ അവകാശമില്ലെന്നും അവർ പറഞ്ഞു. "അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിയല്ല. ഒരു അധ്യാപകൻ എപ്പോഴും അത്തരം അഭിപ്രായങ്ങൾ ഒഴിവാക്കണം" -ഡോ. പാണ്ഡെ കൂട്ടിച്ചേർത്തു.
ഹിന്ദിയിലെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഡോ ഗൗതം എഴുതി: "സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നവരാത്ര സമയത്ത് ഒമ്പത് ദിവസം വ്രതമെടുക്കുന്നതിന് പകരം ഇന്ത്യൻ ഭരണഘടനയും ഹിന്ദു കോഡ് ബില്ലും വായിക്കുന്നതാണ് നല്ലത്. അവരുടെ ജീവിതം ഭയത്തിൽ നിന്നും അടിമത്തത്തിൽ നിന്നും മുക്തമാകും. ജയ് ഭീം."
ആരോപണവിധേയനായ ഗസ്റ്റ് ലക്ചറർക്ക് തന്റെ ഭാഗം വാദിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാർത്ഥികൾ വൈസ് ചാൻസലറെയും കണ്ടിരുന്നതായി സർവകലാശാല അധികൃതർ അറിയിച്ചു. ഇരുപക്ഷവും കേൾക്കാമെന്ന് വൈസ് ചാൻസലർ ഈ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകുകയും ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഡോ. ഗൗതമിന്റെ പരാമർശം തെറ്റാണെന്നും സർവകലാശാല ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബി.ജെ.പിയുടെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഭാരവാഹിയായ അനൂജ് ശ്രീവാസ്തവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.