ഹൈദരാബാദ്: പരിശീലന വിമാനം തകർന്ന് വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ മരിച്ചു. അപകട സമയത്ത് ഒരു പരിശീലകനും ട്രെയിനി പൈലറ്റും മാത്രമാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു. പതിവ് പരിശീലനത്തിനായി ഹൈദരാബാദിലെ എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു. ഹൈദരാബാദിലെ എ.എഫ്.എയിൽ നിന്നുള്ള പതിവ് പരിശീലനത്തിനിടെയാണ് പിലാറ്റസ് പി.സി 7 എം.കെ II വിമാനം അപകടത്തിൽപ്പെട്ടത്. ഐ.എ.എഫ് പൈലറ്റുമാർ അടിസ്ഥാന പരിശീലനത്തിനായി ഉപയോഗിക്കുന്നതാണിത്.
പൈലറ്റുമാരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. "ഹൈദരാബാദിന് സമീപമുള്ള ഈ അപകടത്തിൽ വേദനയുണ്ട്. രണ്ട് പൈലറ്റുമാർക്ക് ജീവൻ നഷ്ടപ്പെട്ടത് വളരെ ദുഃഖകരമാണ്. ഈ ദുരന്ത മണിക്കൂറിൽ, എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്"- അദ്ദേഹം പറഞ്ഞു. അപകടത്തിൽ പ്രദേശവാസികൾക്കോ വസ്തുവകകൾക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.