തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അടക്കമുള്ള ഇടത് നേതാക്കൾ നൽകിയ വിടുതൽ ഹർജി കോടതി തള്ളി.പൊതുമുതൽ നശീകരണ നിയമം നിലനിൽക്കുന്നതിനാൽ വിചാരണ നടത്തി മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയുകയുള്ളു എന്ന നിരീക്ഷണത്തോടെയാണ് വിടുതൽ ഹർജി തള്ളിയത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത് ,കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ,എന്നിവരാണ് കേസിലെ പ്രതികൾ.അടുത്ത മാസം 22 ന് മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
വാച്ച് ആൻഡ് വാർഡ് വേഷത്തിൽ എത്തിയ പോലീസുകാരൻ ആക്രമണം നടത്തിയപ്പോൾ തങ്ങൾ ഇത് പ്രതിരോധിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നുമാണ് വിടുതൽ ഹർജിയിൽ പ്രതികൾ ഉന്നയിച്ച പ്രധാന വാദം.
നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അവിടെയും തിരിച്ചടി നേരിട്ടിരുന്നു. 2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തി നിൽക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുളള എം.എൽ.എമാർക്കെതിരെ പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കന്‍റോൺമെന്‍റ് പൊലീസ് കേസ് എടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ കേസ് പിൻലിക്കാൻ ശ്രമം തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.