ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരായ ഹരജി അടിയന്തരമായി കേട്ടില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ബംഗളൂരു ആർച് ബിഷപ് ഡോ. പീറ്റർ മെക്കാഡോയും നാഷനൽ സോളിഡാരിറ്റി ഫോറവും 'ദ ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യയും ചേർന്ന് സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ അഡ്വ. സാൻഭ റൻബോംഗ് ആണ് ഹരജി ശ്രദ്ധയിൽപെടുത്തിയത്. ഹരജി കേൾക്കാൻ തീയതി നിശ്ചയിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ഹരജിക്ക് അടിയന്തര സ്വഭാവമില്ലെന്നും തീയതി നിശ്ചയിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. എന്നാലും ഒരു ബെഞ്ചിന് കേസ് കൈമാറിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ക്രിസ്ത്യൻ സമൂഹത്തിനെതിരെ വ്യാപകമായ അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും നടത്തുന്ന സംഘങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളും മറ്റ് സംവിധാനങ്ങളും പരാജയമാണെന്ന് ഹരജയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.