ന്യൂഡല്‍ഹി: ആര്.എസ്.എസിനും ബി.ജെ.പിക്കും വിദ്വേഷ പ്രചാരണത്തിന് അവസരം നല്‍കിയെന്ന ആരോപണത്തെ തുടർന്ന് പ്രതിക്കൂട്ടിലായ ഫേസ്ബുക്ക് തങ്ങള്‍ വിദ്വേഷ പ്രചാരണത്തിനെതിരാണെന്ന വിശദീകരണവുമായി രംഗത്ത്.
ഫേസ്ബുക്കിനെതിരായ പരാതികള്‍ പരിശോധിക്കുമെന്ന് പാര്‍ലമെൻററി സമിതി അറിയിച്ചതോടെ അതിനെ നേരിടാന്‍ എതിര് പരാതികള്‍ സമാഹരിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു. മോദിയും ബി.ജെ.പിയുമായി ചങ്ങാത്തമുള്ള ഫേസ്ബുക്ക് ഇന്ത്യ മേധാവി തനിക്ക് വധഭീഷണിയുണ്ടെന്ന് പരാതി നല്‍കിയതിെന തുടർന്ന് ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി.
ബി.ജെ.പി നേതാക്കളുടെ മുസ്ലിം വിദ്വേഷ പ്രചാരണങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യാത്തത് മേധാവികളുടെ നിര്‍ദേശപ്രകാരമാണെന്ന ജീവനക്കാരുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദമായതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിെൻറ വിശദീകരണം. 'മോദിയുടെ പാര്‍ട്ടിക്കാരായ രാഷ്ട്രീയക്കാരുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍ ഇന്ത്യയിലെ കമ്പനിയുടെ വ്യാപാര സാധ്യതകളെ ബാധിക്കും' എന്ന് ഫേസ്ബുക്കിന് വേണ്ടി കേന്ദ്ര സര്‍ക്കാറില്‍ ലോബിയിങ് നടത്താന്‍കൂടി നിയുക്തയായ അംഖി ദാസ് ജീവനക്കാരോട് പറഞ്ഞിരുന്നുവെന്ന് അമേരിക്കന്‍ പത്രം 'വാള് സ്ട്രീറ്റ് ജേണല്‍' വെളിപ്പെടുത്തിയിരുന്നു. മോദിയുടെ ബി.ജെ.പിയോടും ഹിന്ദു തീവ്രവാദികളോടും അനുകൂല നിലപാട് എടുക്കണമെന്ന തീരുമാനത്തിെൻറ ഭാഗമാണിതെന്ന് ഫേസ്ബുക്കിലെ നിലവിലുള്ളവരും മുമ്പ് ജോലിചെയ്തവരുമായ ജീവനക്കാരെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, വിദ്വേഷ പ്രസംഗങ്ങളും ഉള്ളടക്കങ്ങളും വിലക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ പദവിയോ പാര്ട്ടിബന്ധമോ നോക്കാറില്ലെന്നും ഫേസ്ബുക്ക് വക്താവ് തിങ്കളാഴ്ച പറഞ്ഞു.
ഇനിയും കൂടുതലായി ചെയ്യാനുണ്ടെന്ന് മനസ്സിലാക്കുന്നു. നീതിയും കൃത്യതയും ഉറപ്പുവരുത്താൻ പതിവ് പരിശോധനയുണ്ട്. ഇക്കാര്യത്തില്‍ പുരോഗതിയുണ്ടെന്നും വക്താവ് തുടര്‍ന്നു. ഇക്കാര്യത്തില്‍ സംയുക്ത പാര്‍ലമെൻററി സമിതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം വിവര സാങ്കേതികവിദ്യക്കുള്ള പാര്‍ലമെൻററി സമിതി കേള്‍ക്കുമെന്ന് സമിതി അധ്യക്ഷന്‍ ശശി തരൂര്‍ അറിയിച്ചു.
സമിതി അംഗമായ ബി.ജെ.പി നേതവ് തേജസ്വി സൂര്യ ഇതിന് പ്രതികരണമെന്നോണം എതിര്‍വാദവുമായി രംഗത്തുവന്നു. ദേശസ്നേഹികളും ഹിന്ദു അനുകൂലികളുമായവരുടെ പോസ്റ്റുകള്‍ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്യുന്നുവെന്ന് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും വിവര സാങ്കേതികവിദ്യക്കുള്ള പാര്‍ലമെൻററി സമിതി അംഗമെന്ന നിലയില്‍ അവ ബന്ധപ്പെട്ട വേദികളെ അറിയിക്കുമെന്നും തേജസ്വി ട്വീറ്റ് ചെയ്തു. അതിനിടെ, സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് ഭീഷണിയുണ്ടെന്ന് ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ 49കാരി അംഖി ദാസ് ഡല്‍ഹി പൊലീസിന് ഞായറാഴ്ച രാത്രി പരാതി നല്കി.
ജീവനും ശരീരത്തിനും ഭീഷണിയുണ്ടെന്നും ലൈംഗിക പരാമര്‍ശം നടത്തിയെന്നും ബോധിപ്പിച്ച പരാതിയില്‍ അഞ്ച് ട്വിറ്റര്‍ അക്കൗണ്ടുകളും ചൂണ്ടിക്കാട്ടി. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി കമീഷണര്‍ അതുല്‍ ഠാകുര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.