ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നു കടലില്‍പോയ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു. ഒരാൾക്ക് പരിക്കുണ്ട്. നാഗപട്ടണം സ്വദേശി ഇ. കലൈസെല്‍വന് (33) ആണ് തലക്ക് പരിക്കേറ്റത്.
നാഗപട്ടണം തുറമുഖത്തുനിന്ന് ജൂലൈ 28നാണ് കലൈസെൽവൻ അടക്കം പത്തുപേർ ബോട്ടിൽ പുറപ്പെട്ടത്. തിങ്കളാഴ്ച അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിക്കുസമീപം കൊടിയകരൈ തീരത്ത് മീന്‍ പിടിക്കുന്നതിനിടെ സ്പീഡ് ബോട്ടിലെത്തിയ ശ്രീലങ്കന്‍ നാവികസേനയുടെ ഉദ്യോഗസ്ഥര്‍ ഇവർക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുലർച്ചെ 1.15നായിരുന്നു ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തങ്ങള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്നും ഉടന്‍ തിരിച്ചുപോകണമെന്നുമാണ് നാവിക ഉദ്യോഗസ്ഥർ പറഞ്ഞത്. മേഖലയിലുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ക്കുനേരെയും ശ്രീലങ്കന്‍ നാവികസേന വെടിയുതിർത്തെന്നും ഇവർ പറയുന്നു.
ഒരു വെടിയുണ്ട ബോട്ടില്‍ തുളച്ചുകയറുകയും കലൈസെല്‍വന്‍റെ തലയില്‍ തറയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ അബോധാവസ്ഥയിലായെന്നും തങ്ങൾ ബോട്ടുമായി കരയിലേക്ക് തിരികെ വന്ന് അയാളെ നാഗപട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ബോട്ടിലുണ്ടായിരുന്ന ദീപന്‍രാജ് എന്ന മത്സ്യത്തൊഴിലാളി പി.ടി.ഐയോട് പറഞ്ഞു. കലൈസെല്‍വനെ ആശുപത്രിയിലെത്തി നാഗപട്ടണം ജില്ലാ കളക്ടര്‍ ഡോ. അരുണ്‍ തംബുരാജ് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.