സോനം വാങ്ചുക് 

ഒടുവിൽ ആശുപത്രിയിൽ നിന്ന് പുറത്തേക്ക്: സന്തോഷം പങ്കുവെച്ച് സോനം വാങ്ചുക് ; ‘പിന്തുണച്ച എല്ലാവർക്കും നന്ദി’

ന്യൂഡൽഹി: നീറ്റ് യുജി ചോർച്ച വിഷയത്തിൽ രാജ്യ തലസ്ഥാനത്ത് നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി വിട്ടു. 26 ദിവസം നീണ്ടുനിന്ന കഠിനമായ അനിശ്ചിതകാല നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരു ആഴ്ചയോളമായി അദ്ദേഹം ഡോക്ടർമാരുടെ തീവ്ര നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, ഡൽഹി രാജ്ഘട്ടിൽ എത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച ശേഷമായിരിക്കും അദ്ദേഹം ലഡാക്കിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുക.

ഡിസ്ചാർജ് വിവരം എക്‌സിലൂടെ വാങ്ചുക് തന്നെയാണ് വിഡിയോ സഹിതം പങ്കുവെച്ചത്. ‘ഒടുവിൽ... ഞാൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പുറത്തിറങ്ങുകയാണ്. മഹാത്മാഗാന്ധിക്ക് പ്രണാമാർപ്പിക്കാൻ രാജ്ഘട്ടിലേക്ക് പോകുന്നു, അതിനുശേഷം തിരികെ മലനിരകളിലേക്ക് മടങ്ങും. പിന്തുണച്ച എല്ലാവർക്കും ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാർക്കും ജീവനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി’ വാങ്ചുക് കുറിച്ചു. താൻ പതുക്കെ സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നും അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കി.

നീറ്റ് യുജി ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലായിരുന്നു വിദ്യാർഥി പ്രക്ഷോഭം നടന്നത്. പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ജൂൺ 28നാണ് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

തുടർച്ചയായ 26 ദിവസത്തെ നിരാഹാര സമരത്തിനിടെ വാങ്ചുകിന് 10 കിലോയിലധികം ഭാരം കുറയുകയും ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്തു. ജൂലൈ 18ന് അദ്ദേഹത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും പിന്നീട് ഡൽഹി ഹൈകോടതി ഉത്തരവിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചത്.

കോക്രോച്ച് ജനതാ പാർട്ടി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന 36 ദിവസം നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് സമരം അവസാനിച്ചത്. സമരം ശക്തമായതോടെ സി.ജെ.പി പ്രതിനിധികളും കേന്ദ്ര സർക്കാരും തമ്മിൽ പലതവണ ചർച്ചകൾ നടന്നിരുന്നു. തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാൻ രാജി വെക്കുകയായിരുന്നു. പ്രധാന്റെ രാജിയെ തുടർന്ന്, നരേന്ദ്ര മോദി സർക്കാർ പ്രഹ്ലാദ് ജോഷിയെ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുകയും ചെയ്തതോടെയാണ് നീണ്ട സമരം താത്കാലികമായി അവസാനിപ്പിച്ചത്.

Tags:    
News Summary - Sonam Wangchuk discharged from Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.