ന്യൂഡൽഹി: ഏദൻ ഉൾക്കടലിൽ സ്ഫോടനത്തിൽ തകർന്ന എൽ.പി.ജി ടാങ്കറിലെ അതിസാഹസികമായ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലെഫ്റ്റനന്‍റ് കമാൻഡർ ശിവം കുമാറിന്‍റെ അസാധാരണമായ ധീരതക്ക് ശൗര്യ ചക്രക്ക് ശുപാർശ ചെയ്തു.
ഹൂതി ആക്രമണ മേഖലയിലൂടെ സഞ്ചരിക്കവെ കാറ്റോൺ പതാകയേന്തിയ എം.ടി ഫാൽകോൺ എന്ന എൽ.പി.ജി ടാങ്കറിലുണ്ടായ വൻ സ്ഫോടനത്തെയും തീപിടിത്തത്തെയും തുടർന്ന് സഹായത്തിനെത്തിയ ഐ.എൻ.എസ് തൃകന്ദ് യുദ്ധക്കപ്പലിലെ എൻ.ബി.സി.ഡി ഓഫിസറായിരുന്നു കുമാർ. 2025 ഒക്ടോബർ 18നാണ് ദൗത്യം നടന്നത്.
സ്ഫോടനത്തെ തുടർന്ന് ഗുരുതരമായി കേടുപാടുകൾ പറ്റി നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കറിൽ എൽ.പി.ജി ചോർച്ച മൂലം തീപിടിത്തമുണ്ടായി. അപകടത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ കപ്പലിനുള്ളിൽ കുടുങ്ങിയതായി സംശയമുയർന്നു. ഉയർന്ന അളവിൽ കത്താൻ സാധ്യതയുള്ള എൽ.പി.ജി കപ്പലിൽ ഉണ്ടായിരുന്നു. കൂടാതെ കപ്പലിനുള്ളിലെ അറകളിൽ സ്ഫോടനാത്മക വാതകങ്ങളും വിഷപ്പുകയും ഓക്സിജൻ കുറഞ്ഞ അന്തരീക്ഷവുമായിരുന്നു ഉണ്ടായിരുന്നത്. ഹൂതി ആക്രമണ മേഖലയായിരുന്നു എന്നത് രക്ഷാ ദൗത്യം കൂടുതൽ സങ്കീർണമാക്കി. സ്ഫോടനം മൂലം കപ്പലിന്‍റെ ഭിത്തികൾ വളയുകയും തറകൾ ബലഹീനമാവുകയും അവശിഷ്ടങ്ങൾ കാരണം നടവഴികൾ അടയുകയും ചെയ്തിരുന്നു. ഇത് രക്ഷാ പ്രവർത്തനം കൂടുതൽ അപകടകരമാക്കി.
രണ്ടാമതൊരു എൽ.പി.ജി സ്ഫോടന സാധ്യതയെ കുറിച്ച് പൂർണ ബോധമുണ്ടായിരുന്നിട്ടും കുമാർ സ്വമേധയാ ഈ ദൗത്യത്തിന് നേതൃത്വം നൽകുകയായിരുന്നു. കാഴ്ച വളരെ പരിമിതമായ, പുകനിറഞ്ഞ നടവഴികളിലൂടെയും ഇടുങ്ങിയ സ്ഥലങ്ങളിലൂടെയും കേടുപാടുകൾ സംഭവിച്ച കപ്പലിന്‍റെ ഭാഗങ്ങളിലൂടെയും അദ്ദേഹം തന്റെ ടീമിനെ നയിച്ചു. ദൗത്യത്തിനിടയിൽ കപ്പലിന്‍റെ അവസ്ഥ മോശമായപ്പോൾ കുമാർ തുടർച്ചയായി സാങ്കേതികവും അപകടസാധ്യത സംബന്ധിച്ചതുമായ വിലയിരുത്തലുകൾ നടത്തി. ഈ വിലയിരുത്തലുകൾ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനും അപകടങ്ങൾക്കിടയിലും ദൗത്യം തുടരാൻ ടീമിനെ സഹായിക്കുന്നതിനും കാരണമായി.
അപകടം പിടിച്ച ഈ രക്ഷാപ്രവർത്തനവും തിരച്ചിൽ ദൗത്യവും വിജയകരമായി പൂർത്തിയാക്കാൻ ശിവം കുമാറിന്‍റെ നേതൃപാടവവം കാരണമായി. ശിവം കുമാറിന്‍റെ ധീര പ്രവർത്തനം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള ഒരു സമുദ്ര സേനയായി ഇന്ത്യൻ നാവസേനയുടെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് ശുപാർശയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.