ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച ഉത്തരാഖണ്ഡിലെ വേദിയിൽ വലതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ 'ശുദ്ധികലശം' നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജാതിവിവേചനവും ഇത്തരം ശുദ്ധീകരണ ആചാരങ്ങളും ഭരണഘടനയ്‌ക്കെതിരെയുള്ള കുറ്റകൃത്യമാണെന്നും, ഇത് മറ്റൊരു രൂപത്തിലുള്ള തൊട്ടുകൂടായ്മ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിൽ തങ്ങളുടെ കോൺഗ്രസ് ലെജിസ്ലേറ്റർ പാർട്ടി (സി.എൽ.പി) നേതാവ് ഒരു ക്ഷേത്ര സന്ദർശനം നടത്തിയപ്പോൾ ബി.ജെ.പി നേതാക്കൾ ശുദ്ധികലശം നടത്തി. രാജ്യത്തിനും ഭരണഘടനയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഹൽവാനിയിലെ രാംലീല മൈതാനത്ത് പ്രസംഗിച്ചപ്പോഴും അവിടെ ശുദ്ധികലശം നടത്തപ്പെട്ടു. ആരാണ് ഇത് ചെയ്യുന്നത്? ബി.ജെ.പിയും ആർ.എസ്.എസുമാണ് ഇതിന് പിന്നിൽ. ഭരണഘടനാ വിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതുമായ പ്രവൃത്തിയാണ് അതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ദലിതർ അശുദ്ധരാണെന്നും അവരെ തൊടരുതെന്നുമാണ് ഇത്തരം ആചാരങ്ങളിലൂടെ അവർ വ്യക്തമാക്കുന്നത്. ഇത് ഇന്ത്യൻ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. രാജ്യത്ത് ഭരണഘടനയുടെ ആശയങ്ങളും ബി.ജെ.പി-ആർ.എസ്.എസ് ആശയങ്ങളും തമ്മിലാണ് യഥാർഥ രാഷ്ട്രീയ പോരാട്ടം നടക്കുന്നത്. അംബേദ്കർ, ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ ഭരണഘടന ഒരു വശത്തും, ബി.ജെ.പി-ആർ.എസ്.എസ് പ്രത്യയശാസ്ത്രം മറുവശത്തുമിരുന്ന് പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയിരക്കണക്കിന് വർഷങ്ങളായി ദലിതർ ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാക്കപ്പെടുന്നുണ്ട്. ഭരണഘടന ഇത് നിയമവിരുദ്ധമാക്കിയിട്ടും ഇപ്പോഴും വിവേചനങ്ങൾ തുടരുകയാണ്. സ്കൂളുകളിൽ ദലിത് കുട്ടികളെക്കൊണ്ട് ശുചിമുറികൾ വൃത്തിയാക്കിക്കുന്ന അവസ്ഥയുണ്ട്. ഗ്രാമങ്ങളിലെ പൊതു കിണറ്റിൽ നിന്ന് വെള്ളം കുടിക്കാൻ ദലിതരെ അനുവദിക്കാത്ത സാഹചര്യവും, ചായക്കടകളിൽ ദലിതർക്കായി പ്രത്യേക പേപ്പർ ഗ്ലാസുകൾ നൽകുന്ന ജാതീയ വിവേചനങ്ങളും ഇന്നും ഇന്ത്യയുടെ യാഥാർഥ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2027-ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഓഗസ്റ്റ് 8-ന് ഹൽവാനിയിലെ രാംലീല മൈതാനത്ത് നടന്ന കോൺഗ്രസ് റാലിയെ തുടർന്നാണ് വിവാദ സംഭവങ്ങൾ ഉണ്ടായത്. റാലിക്ക് ശേഷം ഒരു വിഭാഗം ആളുകൾ വേദിയിൽ 'ശുദ്ധീകരണ ചടങ്ങ്' നടത്തുകയായിരുന്നു. സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കണമെന്നും കുറ്റവാളികൾക്കെതിരെ തൊട്ടുകൂടായ്മ നിയമപ്രകാരം കേസെടുക്കണമെന്നും മല്ലികാർജുൻ ഖാർഗെ രാജ്യസഭയിലും സമൂഹമാധ്യമങ്ങളിലും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.