ചെന്നൈ: വിധവ പുനർ വിവാഹം ചെയ്താലും മക്കൾക്ക് ഭർത്താവിന്‍റെ കുടുംബസ്വത്തിലുള്ള അവകാശം ഇല്ലാതാകില്ലെന്ന് മദ്രാസ് ഹൈകോടതി. ആഗസ്റ്റ് 25 ന് ജസ്റ്റിസ് പി.ബി. ബാലാജി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പുനർവിവാഹം ചെയുമ്പോൾ മരിച്ച ഭർത്താവിന്‍റെ സ്വത്തിൽ അവകാശം ഇല്ലാതാകുന്നത് ഭാര്യക്ക് മാത്രമാണെന്നും കോടതി വ്യക്തമാക്കി.
2005ലാണ് ഈ നിയമം റദ്ദാക്കിയത്. എന്നാൽ അതിന് മുമ്പ് നിലവിലുണ്ടായിരുന്ന ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 24-ാം വകുപ്പിനെ വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. മരണപ്പെട്ടയാളുടെ പാരമ്പര്യ സ്വത്തിൽ മക്കൾക്കുള്ള അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി കണ്ടെത്തി.
മരിച്ച വെങ്കിടേശന്റെ സ്വത്ത് തർക്കത്തെ സംബന്ധിച്ച റിവിഷൻ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വെങ്കിടേശന്റെ ഭാര്യ അദ്ദേഹത്തിന്റെ മരണശേഷം പുനർവിവാഹം ചെയ്തിരുന്നു. പിന്നാലെ വെങ്കിടേശന്‍റെ സ്വത്തുക്കൾ ഇരുവരുടെയും മകൾക്ക് ലഭിച്ചു. ലഭിച്ച സ്വത്തിന്റെ ചില ഭാഗങ്ങൾ വിറ്റതോടെ ഇത് ചോദ്യം ചെയ്ത് വെങ്കിടേശന്‍റെ ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
2005ലെ ഭേദഗതിക്ക് മുമ്പ് വെങ്കിടേശന്റെ ഭാര്യയായിരുന്ന സ്ത്രീ പുനർവിവാഹം ചെയ്തതിനാൽ അന്ന് നിലവിലുണ്ടായിരുന്ന ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം കുടുംബസ്വത്തിൽ മകൾക്കും അവർക്കും അവകാശം ഇല്ലാതായെന്നാണ് ബന്ധുവിന്‍റെ വാദം. എന്നാൽ മരണശേഷം പുനർവിവാഹം ചെയ്തതിന്‍റെ പേരിൽ ഇരുവരുടെയും മക്കൾക്ക് സ്വത്തവകാശം ഇല്ലതാകുന്നില്ലെന്ന വ്യക്തമാക്കിയ കോടതി എന്നാൽ ഈ വാദം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.