ഹൈദരാബാദ്: തെലങ്കാനയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച പോക്സോ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ തന്റെ മകൻ ബണ്ടി ഭഗീരഥിനെ പൊലീസിന് മുന്നിൽ ഹാജരാക്കി. “നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. അന്വേഷണം നിയമാനുസൃതമായി മുന്നോട്ടുപോകട്ടെ” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഭഗീരഥിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഭഗീരഥ് ഒളിവിൽ പോയി. ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഇയാളെ കണ്ടെത്താൻ ഡൽഹിയിലും കരിംനഗറിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പ്രതിക്ക് ഇടക്കാല ജാമ്യം നൽകാൻ തെലങ്കാന ഹൈകോടതി വിസമ്മതിക്കുകയും, പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്.
'കൂടുതൽ വൈകിക്കുന്നത് ശരിയല്ലാത്തതിനാൽ വക്കീൽ മുഖേന മകനെ താൻ തന്നെയാണ് പൊലീസിന് കൈമാറിയതെന്ന് മന്ത്രി ബന്ദി സഞ്ജയ് വ്യക്തമാക്കി. സാധാരണക്കാരനായാലും എന്റെ സ്വന്തം മകനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഞാൻ ആവർത്തിച്ചു പറയുന്നു. പരാതി ഉയർന്ന ഉടൻ തന്നെ അവനെ പൊലീസിൽ ഹാജരാക്കാൻ ഞാൻ തീരുമാനിച്ചതാണ്. എന്നാൽ കയ്യിലുള്ള തെളിവുകൾ പരിശോധിച്ച വക്കീലന്മാർ ജാമ്യം ലഭിക്കുമെന്ന് ഉറപ്പുനൽകിയതിനാലാണ് ഹാജരാകാൻ വൈകിയത്. നിയമവ്യവസ്ഥയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, സത്യം പുറത്തുവരും. അവൻ തെറ്റുകാരനാണെന്ന് തെളിഞ്ഞാൽ നൂറ് ശതമാനവും ശിക്ഷിക്കപ്പെടണം' മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
17 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ ഹൈദരാബാദിലെ പേട്ട് ബഷീരാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഭഗീരഥ്, തനിക്കെതിരെ ഹണി ട്രാപ്പ് ശ്രമം നടന്നുവെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചുളള പരാതിയും പൊലീസിന് നൽകിയിട്ടുണ്ട്.
പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തന്നെ ഭീഷണിപ്പെടുത്തിയെന്നും, വ്യാജ കേസിൽ കുടുക്കാതിരിക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നുമാണ് ഭഗീരഥിന്റെ ആരോപണം. ഇതിനോടകം താൻ 50,000 രൂപ അവർക്ക് നൽകിയിട്ടുണ്ടെന്നും ഇയാൾ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.