ന്യൂഡൽഹി: ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനൽ കുറ്റാരോപണങ്ങൾ പരിശോധിക്കാൻ അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് എത്തിക്സ് കമ്മിറ്റി ചെയർമാനും ബി.ജെ.പി എം.പിയുമായ വിനോദ് കുമാർ സോങ്കറിന് അയച്ച കത്തിലാണ് മഹുവ ഈ വാദമുന്നയിച്ചത്. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ വ്യാഴാഴ്ചയാണ് മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകേണ്ടത്. അതിനു മുമ്പായാണ് മഹുവ കമ്മിറ്റി ചെയർമാന് കത്ത് നൽകിയത്.
'' പാർലമെന്ററി കമ്മറ്റികൾക്ക് ക്രിമിനൽ അധികാരപരിധി ഇല്ലെന്നും ആരോപിക്കപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ അന്വേഷിക്കാൻ അധികാരമില്ലെന്നും ഞാൻ നിങ്ങളെ ബഹുമാനപൂർവം ഓർമിപ്പിക്കുകയാണ്. നിയമനിർവഹണ ഏജൻസികൾക്ക് മാത്രമേ അതിന് അധികാരമുള്ളൂ. പാർലമെന്റിൽ മൃഗീയമായ ഭൂരിപക്ഷം ആസ്വദിക്കുന്ന സർക്കാർ സമിതികളുടെ ദുരുപയോഗം തടയാൻ നമ്മുടെ രാജ്യത്തിന്റെ സ്ഥാപകർ പ്രത്യേകം തയാറാക്കിയതാണ് ഈ വ്യവസ്ഥ.''– എന്നാണ് മഹുവ കത്തിൽ സൂചിപ്പിച്ചത്. കത്ത് മഹുവ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.
വ്യവസായി ദർശൻ ഹിരാനന്ദാനിയെ കമ്മിറ്റി വിചാരണ ചെയ്യണമെന്ന ആവശ്യവും മഹുവ ആവർത്തിച്ചു. മഹുവയ്ക്കെതിരെ പരാതി ഉന്നയിച്ച ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, മഹുവയുടെ മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായ് എന്നിവർ ഒക്ടോബർ 26നു സമിതിക്കു മുന്നിൽ ഹാജരായിരുന്നു.
പാർലമെന്റിൽ ചോദിക്കാൻ മഹുവ മൊയ്ത്ര തന്നിൽ നിന്ന് ചോദ്യങ്ങൾ വാങ്ങിയെന്നും ദുബൈയിൽനിന്നു ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാൻ മഹുവയുടെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചെന്നുമാണ് ദർശൻ ഹിരാനന്ദാനി പറയുന്നത്. അതിന് മഹുവ കോടികൾ കൈപ്പറ്റിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും ദർശൻ ഹിരനന്ദനിക്ക് കൈമാറിയെന്ന കാര്യം മഹുവ സമ്മതിച്ചിരുന്നു. എന്നാൽ പണം വാങ്ങിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അവർ. ആരോപണം തെളിഞ്ഞാൽ മഹുവയുടെ ലോക്സഭ അംഗത്വം സസ്പെൻഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.