ന്യൂഡല്‍ഹി: ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വം പരിഗണിക്കുന്ന പ്രക്രിയയില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി. ജോണ്‍ കീയുടെ ഉറപ്പിന് മോദി നന്ദി അറിയിച്ചു.
മറ്റ് എന്‍.എസ്.ജി അംഗങ്ങളുമായി ചേര്‍ന്ന് അടുത്തുതന്നെ ഇന്ത്യയുടെ അംഗത്വവിഷയത്തില്‍ ധാരണയാക്കുമെന്നും കീ പറഞ്ഞു.അതേസമയം, 48 അംഗ എന്‍.എസ്.ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശത്തിന് കീ വ്യക്തമായ പിന്തുണ അറിയിച്ചില്ല. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) അംഗമല്ലാത്ത ഇന്ത്യയെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തരുതെന്ന് കഴിഞ്ഞ ജൂണില്‍ ദക്ഷിണ കൊറിയയില്‍ നടന്ന എന്‍.എസ്.ജി ഉച്ചകോടിയില്‍ ന്യൂസിലന്‍ഡ് വ്യക്തമാക്കിയിരുന്നു.
വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇരട്ട നികുതി ഒഴിവാക്കുക, ആദായനികുതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് നിരോധിക്കുക, സൈബര്‍ മേഖലയിലെ സഹകരണം തുടങ്ങിയ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഭീകരതയെ ഇല്ലാതാക്കുന്നതിന് സഹകരണം മെച്ചപ്പെടുത്താനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.