കശ്മീരിൽ ഇനി ഏതു ഇന്ത്യക്കാരനും ഭൂമി വാങ്ങാം; 11 നിയമങ്ങൾ കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ, മറ്റൊരു നിയമംകൂടി റദ്ദാക്കി കേന്ദ്ര സർക്കാർ. കശ്മീരിലെ ജനങ്ങൾക്കു മാത്രമെ അവിടുത്തെ ഭൂമി വാങ്ങാനാവൂ എന്ന നിയമാണ് ഭേദഗതി വരുത്തിയത്. ഇനി സംസ്ഥാനത്തിന് പുറത്തുള്ള ഏതു ഇന്ത്യൻ പൗരനും കശ്മീരിലെ ഭൂമി വാങ്ങാനാവും.

കശ്മീരിലെ ഭൂമിയെ സംരക്ഷിച്ചു നിർത്തിയിരുന്ന 11 നിയമങ്ങളാണ് ചൊവ്വാഴ്ച കേന്ദ്രം റദ്ദാക്കിയത്.

സ്ഥിരതാമസക്കാരല്ലാത്തവർക്ക് ജമ്മു കശ്മീരിൽ ഭൂമി വാങ്ങാനാവില്ല എന്ന ജമ്മു കശ്മീർ വികസന നിയമത്തിലെ വകുപ്പാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ലഡാക്കിനും ഇത് ബാധകമാണ്.

നാടിനെ വിൽപ്പനക്ക് വെക്കുന്ന അന്യായ നടപടി അംഗീകരിക്കാനാവില്ലെന്ന് കശ്മീരി പാർട്ടികൾ വ്യക്തമാക്കിക്കഴിഞ്ഞു. കാർഷിക ഭൂമി കൈമാറ്റത്തിെൻറ നിബന്ധനകൾ നീക്കിയതും കാർഷികേതര ഭൂമി വാങ്ങുന്നത് എളുപ്പമാക്കിയതും സാധുക്കളായ ഭൂ ഉടമകളെ കൂടുതൽ കഷ്ടത്തിലാക്കുമെന്ന് നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളെ കൂടുതൽ ദുർബലരാക്കുന്നതിനുള്ള കേന്ദ്രസർക്കാറിെൻറ മറ്റൊരു കിരാത നയമാണിതെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. ഭരണഘടനാവിരുദ്ധമായി 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രം കശ്മീരിെൻറ പ്രകൃതി വിഭവങ്ങളും ഭൂമിയും വിൽപനക്ക് വെച്ചിരിക്കുകയാണെന്നും ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങളും ഒത്തുചേർന്നാൽ മാത്രമേ ഇതിനെ ചെറുക്കാനാവൂ എന്നും മെഹ്ബൂബ പറഞ്ഞു.

കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരം നയങ്ങളുമായി മുന്നോട്ടുവരുന്നതിൽ നിന്ന് കേന്ദ്രം പിൻമാറണമെന്നും ജമ്മു,കശ്മീർ, ലഡാക്ക് പ്രവിശ്യകളിലെ ജനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള അക്രമണമാണിതെന്നും ഗുപ്കർ പ്രഖ്യാപനത്തിനായി രൂപം നൽകിയ ജനകീയ സഖ്യം വക്താവ് സജാദ് ലോൺ ചൂണ്ടിക്കാട്ടി.

അതേസമയം, കാർഷിക ഭൂമി കർഷകരല്ലാത്തവർക്ക് വാങ്ങാൻ കഴിയില്ലെന്ന് ലഫ്റ്റ്നെൻറ് ഗവർണർ അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സംസ്ഥാനത്തിെൻറ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.