ന്യൂഡൽഹി: അസർബൈജാൻ തലസ്ഥാനമായ ബകുവിൽ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ചേരി ചേരാ രാഷ്ട്ര തലവന്മാരുടെ ഉച്ചകോടിയിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ത്യ യെ പ്രതിനിധീകരിക്കും. ഇന്ത്യയുടെ നയംമാറ്റം ആവർത്തിച്ചു പ്രതിഫലിപ്പിക്കുന്ന വിധം, ചേ രിചേരാ ഉച്ചകോടിയിൽ തുടർച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെ ടുക്കുന്നില്ല.
2016ൽ 17ാമത് ചേരിചേരാ ഉച്ചകോടി വെനിസ്വേലയിൽ നടന്നപ്പോഴും മോദി പങ്കെടുത്തിരുന്നില്ല. പുതിയ ആഗോള സാഹചര്യങ്ങളിൽ ചേരിചേരാ പ്രസ്ഥാനത്തിെൻറ പ്രസക്തി മങ്ങിയെന്ന ചിന്താമാറ്റമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് കരുതുന്നവർ ഏറെ. ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അൻസാരിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അതിനു മുമ്പത്തെ എല്ലാ ചേരിചേരാ ഉച്ചകോടിക്കും ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃപരമായ പങ്കാളിത്തം ഉണ്ടായിരുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഓലി, ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി തുടങ്ങിയവർ സമ്മേളനത്തിന് എത്തുന്നുണ്ട്. 1961ൽ 29 രാജ്യങ്ങളുമായി ചേരിചേരാ കൂട്ടായ്മ രൂപപ്പെടുേമ്പാൾ മുൻനിരയിൽ ഇന്ത്യ ഉണ്ടായിരുന്നു. ഇന്ന് 120 രാജ്യങ്ങളുടെ കൂട്ടായ്മയായി ചേരിചേരാ പ്രസ്ഥാനം വളർന്നെങ്കിലും, അന്താരാഷ്ട്ര കൂട്ടായ്മകളുടെ പ്രവർത്തനരീതി തന്നെ മാറിയിട്ടുണ്ടെന്നാണ് ഇന്ത്യ കാണുന്നത്.
ബകു ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഉപരാഷ്ട്രപതി വ്യാഴാഴ്ച രാവിലെ ഡൽഹിയിൽനിന്ന് പുറപ്പെടും. ഭീകരതക്കെതിരെ ചേരിചേരാ രാജ്യങ്ങൾ വ്യക്തമായ കർമപദ്ധതി മുന്നോട്ടുവെക്കണമെന്ന താൽപര്യമാണ് ഇന്ത്യക്കുള്ളത്. സമകാലിക ആഗോള വെല്ലുവിളികൾ ഉച്ചകോടി ചർച്ച ചെയ്യും. ഭീകരതക്കു പുറമെ സുരക്ഷ ഭീഷണി, യു.എൻ. പരിഷ്ക്കാരം, കാലാവസ്ഥ മാറ്റം, സുസ്ഥിര വികസനം, സാമ്പത്തിക ഭരണക്രമം തുടങ്ങിയവ ചർച്ച വിഷയങ്ങളാണ്.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ സംസാരിക്കുന്ന ഉപരാഷ്ട്രപതി, വിവിധ രാഷ്ട്രനേതാക്കളുമായി ഉഭയകക്ഷി ചർച്ചയും നടത്തുന്നുണ്ട്. അസർബൈജാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ എന്നിവരും ചേരിചേരാ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.