ഇംഫാൽ: മണിപ്പൂരിലെ കലാപ ബാധിത ജില്ലയായ കാംജോങ്ങിലെ മൂന്ന് ഗ്രാമങ്ങൾക്ക് തീയിട്ട് സായുധസഘം. അതിർത്തിയോട് ചേർന്ന ചോറോ, വാങ്‍ലി, നാംലി ഗ്രാമങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. നാഗാ ഭൂരിപക്ഷ പ്രദേശമാണ് ഇവിടം.
18 വീടുകളിലധികം കത്തിനശിച്ചു. രണ്ട് സാധാരണക്കാർക്ക് വെടിയേറ്റതായും മ്യാൻമർ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സിന്റെ പിന്തുണയുള്ള കുക്കി നാഷണൽ ആർമി ബർമയാണ് ആക്രമണം നടത്തിയതെന്നും നാഗാ സംഘടന ആരോപിച്ചു.
പുലർച്ചെ 3.30ഓടെയായിരുന്നു ആക്രമണം. ഗ്രാമങ്ങളിലെ വീടുകൾക്ക് നേരെ കലാപകാരികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധി വീടുകൾ നശിപ്പിച്ചു. അക്രമകാരികൾ ഗ്രാമീണരെ കൊള്ളയടിച്ചതായും വെടിവെച്ചതായും നാഗാ സംഘടന ആരോപിച്ചു. ചോറോ ഗ്രാമത്തിൽ മാത്രം 15ലധികം വീടുകൾ കത്തിനശിച്ചു. നാംലിയിൽ ഒരു സ്ത്രീക്ക് വെടിയേറ്റു. വാങ്‍ലീയിൽ രണ്ട് വീടുകൾ കത്തിനശിച്ചതായും അവർ പറഞ്ഞു. നിരവധിപേരെ കാണാതായതായും ഗ്രാമവാസികളിൽ പലരും കാട്ടിൽ അഭയം തേടിയതായും അവർ കൂട്ടിച്ചേർത്തു. സ്ഥലത്ത് സുരക്ഷാസേനകൾ നിലയുറപ്പിച്ചിട്ടുണ്ട്.
അതിർത്തി കടന്നെത്തിയ മ്യാൻമർ ആസ്ഥാനമാക്കിയ വിഘടനവാദ ഗ്രൂപ്പുകളായ കുക്കി നാഷണൽ ആർമി (ബർമ), പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് എന്നിവയിലെ ആളുകളാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ഫംഗ്യാർ എം.എൽ.എ എൽ കെയ്‌ഷിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.