‘ഇവിടെ മുസ്‌ലിംകൾ താമസിക്കാൻ പാടില്ല’; ഉത്തരാഖണ്ഡിൽ വീടുപണി തടഞ്ഞ് ബി.ജെ.പി കൗൺസിലർ

രുദ്രപൂർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗറിൽ മുസ്‌ലിം കുടുംബത്തിന്റെ വീടുനിർമാണം ബി.ജെ.പി കൗൺസിലറും സംഘവും ചേർന്ന് തടഞ്ഞു. രുദ്രപൂർ നഗരത്തിലെ വാർഡ് 31ൽപ്പെട്ട ഈശ്വരി അലയൻസ് കോളനിയിൽ ആസിം അൻസാരി എന്നയാളുടെ വീടുപണിയാണ് പ്രാദേശിക കൗൺസിലർ സച്ചിൻ മുഞ്ജാലും സംഘവും തടസ്സപ്പെടുത്തിയത്. മുസ് ലിംകൾൾക്ക് ഈ പ്രദേശത്ത് വീട് നിർമിക്കാനോ താമസിക്കാനോ അനുവാദമില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് അതിക്രമം.

2020ൽ നിയമപരമായി രജിസ്റ്റർ ചെയ്തുവാങ്ങിയ സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് ആസിം അൻസാരി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. എന്നാൽ കൗൺസിലർ സച്ചിൻ മുഞ്ജാൽ, വിജയ് അറോറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നിർമാണം തടയുകയായിരുന്നു.

"ഈ ലെയ്നിലോ പ്രദേശത്തോ മുസ് ലിംകളെ താമസിക്കാൻ അനുവദിക്കില്ല" -എന്ന് ഇവർ ആക്രോശിച്ചതായും പരാതിയിൽ പറയുന്നു. കുറഞ്ഞ വിലയ്ക്ക് സ്ഥലം ഇവർക്ക് വിൽക്കാൻ നിർബന്ധിക്കുകയും വഴങ്ങാത്ത പക്ഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും രേഖാമൂലമുള്ള പരാതിയിലുണ്ട്..

പ്രദേശത്തെ ജനങ്ങളെ ഇളക്കിവിട്ട് വർഗീയ സംഘർഷത്തിന് കൗൺസിലർ ശ്രമിക്കുകയാണെന്ന് അൻസാരി ആരോപിച്ചു. അഞ്ചു മുതൽ പത്തോളം പേരടങ്ങുന്ന സംഘത്തെ കൂട്ടി കൗൺസിലർ തന്നെ മർദനത്തിനിരയാക്കുകയും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. ഇതേ കോളനിയിൽ 150ഓളം മുസ് ലിം കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നുണ്ടെന്നും തനിക്കുനേരെ മാത്രമാണ് കൗൺസിലർ വിവേചനം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ആസിം അൻസാരി പൊലീസിൽ പരാതി നൽകി.

"മുസ് ലിമാവുക എന്നത് ഒരു കുറ്റമാണോ? ഒരുപാട് കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് ഈ ഭൂമി വാങ്ങിയത്. ഭരണഘടനയിലും നിയമത്തിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്," അൻസാരി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - 'Muslims cannot live here'; BJP stops house construction in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.