ഡൽഹിയിലെ തെരുവുകളിലിറങ്ങി വാഹന ഉടമകളുമായും മെക്കാനിക്കുകളുമായും സംസാരിക്കുന്ന അരവിന്ദ് കെജ്‌രിവാൾ 

എഥനോൾ പെട്രോൾ: 'കാർ മൂന്ന് തവണ തകരാറിലായി, മൈലേജിൽ വലിയ കുറവും'; ജനം ദുരിതത്തിലെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി:രാജ്യത്ത് വിതരണം ചെയ്യുന്ന E20 (20 ശതമാനം എഥനോൾ കലർത്തിയ) പെട്രോൾ വാഹനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആരോപണവുമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഡൽഹിയിലെ തെരുവുകളിലിറങ്ങി വാഹന ഉടമകളുമായും മെക്കാനിക്കുകളുമായും നേരിട്ട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളുടെ ദുരിതം നേരിൽക്കണ്ട് കെജ്‌രിവാൾ

പെട്രോൾ പമ്പുകളിലും സർവീസ് സ്റ്റേഷനുകളിലും നേരിട്ടെത്തിയ കെജ്‌രിവാൾ, ഉപഭോക്താക്കൾ നേരിടുന്ന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി. "രണ്ട് മാസത്തിനിടെ എന്റെ കാർ മൂന്ന് തവണ തകരാറിലായി," എന്ന് ഒരു വാഹന ഉടമ കെജ്‌രിവാളിനോട് പരാതിപ്പെട്ടു. മൈലേജിൽ വലിയ കുറവുണ്ടായതായും വാഹനങ്ങൾ തുടർച്ചയായി മെക്കാനിക്കൽ തകരാറുകൾ നേരിടുന്നതായും മിക്കവരും ചൂണ്ടിക്കാട്ടി. ഈ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് താൻ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, "എല്ലാവരും ദുരിതത്തിലാണ്" എന്ന് അദ്ദേഹം കുറിച്ചു. E20-ന് പുറമെ ശുദ്ധമായ പെട്രോൾ കൂടി ലഭിക്കാനുള്ള സൗകര്യം സർക്കാർ എന്തുകൊണ്ട് ഒരുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിനെതിരെ രൂക്ഷവിമർശനം

വിഷയത്തിൽ സർക്കാരിന്റെ അവകാശവാദങ്ങൾ 'പച്ചക്കള്ളം' ആണെന്ന് കെജ്‌രിവാൾ ആരോപിച്ചു. E20-യെ എതിർക്കുന്നവരെ ദേശവിരുദ്ധരെന്നും മറ്റും മുദ്രകുത്തുന്ന കേന്ദ്രമന്ത്രിമാരുടെ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇവർ സാധാരണക്കാരായ സഹപൗരന്മാരാണെന്നും അവരുടെ പരാതികൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. "ടിവിയിലെ വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിസ്ഥാന യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല. ജനങ്ങളുടെ മേൽ ഇന്ധനം അടിച്ചേൽപ്പിക്കുന്നത് നിർത്തണം," കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

സർക്കാരിന്റെ വിശദീകരണം

അതേസമയം, ആരോപണങ്ങളെ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളിക്കളഞ്ഞു. ഒന്നിലധികം ഇന്ധന ഗ്രേഡുകൾ വിതരണം ചെയ്യുന്നത് ലോജിസ്റ്റിക്കൽ വെല്ലുവിളികൾ ഉണ്ടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹന നിർമ്മാതാക്കളുമായി നടത്തിയ വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തത്. E20 ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാക്കിയേക്കാമെങ്കിലും, ഉയർന്ന ഒക്ടേൻ റേറ്റിംഗ്, മികച്ച എഞ്ചിൻ പ്രകടനം, കുറഞ്ഞ കാർബൺ എന്നിവ ഇതിന്റെ നേട്ടങ്ങളാണെന്ന് മന്ത്രാലയം അവകാശപ്പെട്ടു. മുൻകാല കണക്കുകൾ പ്രകാരം, ലക്ഷക്കണക്കിന് വാഹനങ്ങളിൽ വലിയ മെക്കാനിക്കൽ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എഥനോൾ മിശ്രിത പെട്രോൾ വഴി അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും കഴിയുമെന്നതാണ് സർക്കാരിന്റെ പ്രധാന നിലപാട്. എന്തായാലും, വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് ശക്തമായി തുടരുകയാണ്.

Tags:    
News Summary - Ethanol petrol: 'Car broke down three times, mileage dropped significantly'; Arvind Kejriwal says everyone is in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.