മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരോദ്ഘാടനമറിയിച്ച് ഡൽഹിയിൽ വിളിച്ച വാർത്ത സമ്മേളനത്തിനെത്തിയ നേതാക്കൾ
ന്യൂഡൽഹി: രൂപവൽക്കരണത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഡൽഹി ദരിയാഗഞ്ചിൽ സ്വന്തമായി പണിത ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റർ’ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഞായറാഴ്ച സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കിയ വിപുലമായ ഉൽഘാടന സമ്മേളനത്തിൽ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ള ഇൻഡ്യ മുന്നണി നേതാക്കളും രാഷ്ട്രീയ സാമൂഹിക മേഖലയിൽ നിന്നുള്ളവരും പങ്കെടുക്കും. ‘വോട്ടുതട്ടിപ്പ്: ജനാധിപത്യത്തിന്റെ മരണം’ എന്ന വിഷയത്തിൽ സുപ്രീംകോടതി മുതിർന്ന അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനായി 3,000 ത്തോളം മുസ്‌ലിം ലീഗ് പ്രതിനിധികൾ ഡൽഹിയിലെത്തി.
അഞ്ചു നിലകളിലായുള്ള സമുച്ചയത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസുകൾ, പോഷക സംഘടനാ ഓഫിസുകൾ, മീറ്റിങ് ഹാളുകൾ, വർക്ക് സ്പേസ്, കമേഴ്സ്യൽ സ്പേസ്, ബോർഡ് റൂം, കോൺഫ്രൻസ് ഹാൾ, പബ്ലിക് ഹാൾ, ഡെയിനിങ് ഏരിയ, പ്രാർഥന മുറി എന്നിവയാണ് സജീകരിച്ചിട്ടുള്ളത്. ഓരോ മുസ്‍ലിം ലീഗ് പ്രവർത്തകന്റെയും ചിരകാല അഭിലാഷമാണ് പൂവണിയുന്നതെന്ന് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡൽഹി കേരള ഹൗസിൽ നടത്തിയ വാർത്താമ്മേളനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഡൽഹിയിൽ ദേശീയ ആസ്ഥാന മന്ദിരം വരുന്നതോടെ രാഷ്രടീയ പ്രവർത്തനങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സേവന പ്രവർത്തനങ്ങളും വിപുലപ്പെടുത്താൻ കൂടുതൽ സൗകര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മുസ്ലിം ലീഗ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ അവരോടൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിലിറങ്ങുമെന്നും പാർട്ടി ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിനും തമിഴ്നാട്ടിനും പുറമെ പല സംസ്ഥാനങ്ങളിലും മുസ്ലിം ലീഗ് തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലും ഉറുദുവിലുമുള്ള മുസ്ലിം ലീഗിന്റെ ചരിത്രമടക്കം നിരവധി പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും. ലീഗ് ചരിത്രം അറിയുന്നതിനും മറ്റു വായനക്കുമുള്ള പുസ്തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറിയാണ് ദേശീയ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‍ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫസർ കെ.എം. ഖാദർ മൊയ്തീൻ, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഭാരവാഹികളായ അബ്ദുസമദ് സമദാനി എം.പി, അഡ്വക്കറ്റ് ഹാരിസ് ബീരാൻ എം.പി, ഖുർറം അനീസ് ഉമർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.