ന്യൂഡൽഹി: ഒരാളെ കൊലപ്പെടുത്തുകയോ കൊലപാതകത്തിന് പ്രേരിപ്പിക്കുകയോ ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിക്ക്, കൊല്ലപ്പെട്ടയാളുടെ സ്വത്ത് കൈവശപ്പെടുത്താനോ പാരമ്പര്യമായി അവകാശപ്പെടാനോ നിയമപരമായി അർഹതയില്ലെന്ന് സുപ്രീം കോടതി. 1956-ലെ ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിലെ 25-ാം വകുപ്പ് മുൻനിർത്തിയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
ഇത്തരത്തിലെ നിയമപരമായ വിലക്ക് ബാധകമാകുന്നതിന് ക്രിമിനൽ കോടതിയുടെ അന്തിമ ശിക്ഷാവിധി നിർബന്ധമല്ലെന്നും, പ്രതിക്കെതിരെയുള്ള വിചാരണ നടക്കുന്ന വേളയിലും ഈ അയോഗ്യത സിവിൽ കോടതികൾക്ക് നടപ്പിലാക്കാമെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
'മഞ്ജുള വേഴ്സസ് ഡി.എ. ശ്രീനിവാസ്' കേസ്
കെ. രഘുനാഥ് എന്ന വ്യക്തി കൊല്ലപ്പെട്ടതിനുശേഷം ഡി.എ. ശ്രീനിവാസ് എന്നയാൾ ഒരു വിൽപ്പത്രത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ, ഈ കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷിക്കുന്ന പ്രധാന പ്രതിയായിരുന്നു ശ്രീനിവാസ്.
രഘുനാഥിന്റെ ഭാര്യ മഞ്ജുളയും മക്കളും ഇതിനെതിരെ കോടതിയെ സമീപിച്ചു. കേസ് ആദ്യം കീഴ്കോടതി തള്ളിയെങ്കിലും കർണാടക ഹൈകോടതി ഹരജി വീണ്ടും പുതുക്കി. ഇതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ്, കർണാടക ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ശ്രീനിവാസിന്റെ ഹരജി പൂർണ്ണമായി തള്ളുകയും ചെയ്തത്.
വിൽപ്പത്രം എഴുതാതെ മരിക്കുമ്പോഴുണ്ടാകുന്ന അവകാശത്തിന് മാത്രമല്ല, വിൽപ്പത്രം വഴിയുള്ള അവകാശത്തിനും സെക്ഷൻ 25-ലെ വിലക്ക് ഒരുപോലെ ബാധകമാണ്. ക്രിമിനൽ കേസുകളിലെപ്പോലെ "സംശയരഹിതമായി" കുറ്റം തെളിയിക്കേണ്ടതില്ല. ലഭ്യമായ തെളിവുകളുടെയും സാഹചര്യങ്ങളുടെയും കൂടുതൽ സാധ്യതകൾ കണക്കിലെടുത്ത് സിവിൽ കോടതിക്ക് ഒരാളെ സ്വത്തവകാശത്തിൽ നിന്ന് അയോഗ്യനാക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഈ കേസിൽ കീഴ് കോടതികളുടെ ഉത്തരവുകളും നിയമ വ്യാഖ്യാനങ്ങളും പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി അന്തിമ നിലപാട് വ്യക്തമാക്കിയത്. കൊലപാതകത്തിലൂടെ സ്വത്ത് കൈവശപ്പെടുത്താൻ ശ്രമിക്കുന്നവരെ നിയമം ഒരിക്കലും സംരക്ഷിക്കില്ലെന്നും കോടതി ശക്തമായി നിരീക്ഷിച്ചു.
ക്രിമിനൽ കേസിൽ പ്രതിയാണെന്ന വിവരം ഹരജിക്കാരൻ കോടതിയിൽ നിന്ന് മറച്ചുവെച്ചതായി സുപ്രീം കോടതി കണ്ടെത്തി. പ്രധാനപ്പെട്ട വസ്തുതകൾ മറച്ചുവെക്കുന്നവർക്ക് കോടതിയിൽ വാദം കേൾക്കാൻ അർഹതയില്ലെന്നും അതുകൊണ്ടുതന്നെ ഹരജി പ്രാരംഭ ഘട്ടത്തിൽ തന്നെ തള്ളേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.