റോത്തക്ക്: ദിവസങ്ങൾക്ക് മുൻപ് കാണാതായ ഹരിയാനയിലെ നാടോടി ഗായിക മമത ശർമയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. റോത്തക്ക് ജില്ലയിലെ ബനിയാനി ഗ്രാമത്തിലെ പാടത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ ജന്മസ്ഥലമാണ് ഇത്.
സോണിപതിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഞായറാഴ്ച രാവിലെയാണ് മമത സഹായിയായ മോഹിത്കുമാറിനൊപ്പം വീട്ടിൽ നിന്നും പോയയത്. യാത്രക്കിടെ മമത മറ്റൊരു കാറിൽ കയറിപ്പോയെന്ന് മോഹിത്കുമാർ മമതയുടെ മകനെ ഫോണിൽ വിളിച്ച് പത്തരയോടെ അറിയിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരെ തനിക്കറിയാമെന്നും വൈകീട്ട് പരിപാടിക്ക് കൃത്യസമയത്ത് തന്നെ എത്തിക്കൊള്ളാമെന്ന് മമത തന്നോട് പറഞ്ഞുവെന്നുമാണ് സഹായിയുടെ മൊഴി.
ഗായികയെ കാണാതായത് സംബന്ധിച്ച പൊലീസിൽ പരാതിപ്പെട്ടെങ്കിലും അന്വേഷിച്ചില്ലെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. തിങ്കളാഴ്ച മമതയുടെ മൊബൈൽ ഫോൺ റിങ്ങ് ചെയ്തിരുന്നതായി താൻ പൊലീസിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും മകൻ ആരോപിക്കുന്നു.
കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.