ബ്രിക്സ് ഉച്ചകോടിക്കു ശേഷം ലോകനേതാക്കൾക്ക് അസുഖബാധയെന്ന പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾ അസുഖബാധിതരായി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്. എക്സ് പേജിലൂടെയാണ് മന്ത്രാലയത്തിന്റെ ഫാക്റ്റ് ചെക്കിങ് യൂണിറ്റ് ഈ വ്യാജപ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്.
'വ്യാജ മുന്നറിയിപ്പ്! സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ ഞങ്ങൾ ജാഗ്രതാ നിർദേശം നൽകുന്നു," എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ ഉച്ചകോടിക്കു ശേഷം മടങ്ങിയ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമോഫോസ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഉച്ചകോടിക്കു ശേഷം തിരിച്ചെത്തിയ 73 കാരനായ പ്രസിഡന്റിന് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ചയാണ് റാമോഫോസ ഉച്ചകോടികഴിഞ്ഞ് മടങ്ങിയത്. മെഡിക്കൽ നിർദേശപ്രകാരം അദ്ദേഹം നിലവിൽ വിശ്രമത്തിലാണെന്ന് പ്രസിഡൻസി അറിയിച്ചു. അതേസമയം, ഡെപ്യൂട്ടി പ്രസിഡന്റ് പോൾ മാഷാത്തിലും ഒരു ചെറിയ ആരോഗ്യപരമായ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാൽ, ദക്ഷിണാഫ്രിക്കയുടെ ഉന്നത നേതാക്കളെല്ലാം തൽക്കാലം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഔദ്യോഗിക പ്രവർത്തനങ്ങളും ചുമതലകളും തന്റെ ഓഫീസിലെയും സർക്കാരിലെയും മറ്റ് പ്രതിനിധികളുടെ നേതൃത്വത്തിൽ തുടരുമെന്ന് മാഷാത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.