യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന പ്രതിനിധിതല ചർച്ചക്ക് ശേഷം
ന്യൂഡൽഹി: ഇന്ത്യ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളികളിൽ ഒന്നാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരമ്പരാഗത നയതന്ത്രത്തിനും അപ്പുറമാണെന്നും ദീർഘനാളായി നിലനിൽക്കുന്ന വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ഹൈദരാബാദ് ഹൗസിൽ നടന്ന പ്രതിനിധിതല ചർച്ചക്ക് ശേഷം വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരവും ദീർഘകാലം നിലനിൽക്കുന്നതുമായ കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് റൂബിയോ പറഞ്ഞു. യു.എസിൽ വെച്ച് നടന്ന ചർച്ചകളിൽ മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. അമേരിക്കൻ വ്യാപാര പ്രതിനിധി ഉടൻതന്നെ ഇന്ത്യ സന്ദർശിക്കും. വ്യാപാരത്തിന് പുറമെ മറ്റു തന്ത്രപ്രധാന മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം തുടരുമെന്നും റൂബിയോ വ്യക്തമാക്കി.
ഇന്ത്യ-യു.എസ് തന്ത്രപ്രധാന പങ്കാളിത്തം പരസ്പര താൽപര്യങ്ങളുടെ ഐക്യത്തിൽ അധിഷ്ഠിതമാണെന്ന് എസ്. ജയശങ്കർ പറഞ്ഞു. ഇന്ത്യയും യു.എസും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളും യോഗത്തിൽ അവലോകനം ചെയ്തതായും ജയശങ്കർ കൂട്ടിച്ചേർത്തു. തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യ എപ്പോഴും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാതയാണ് പിന്തുണക്കുന്നതെന്നും, തടസ്സമില്ലാത്ത സമുദ്രവ്യാപാരം ഉറപ്പാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, വിഭവങ്ങളെയും വിപണികളെയും ആയുധമാക്കുന്ന രീതിയെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരം, ഊർജം, പ്രതിരോധം, സുരക്ഷ, നിർണായക ധാതുക്കൾ, നിർമിത ബുദ്ധി, ആണവ സഹകരണം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത് തടയൽ തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടുവെന്നും എസ്. ജയശങ്കർ വിശദീകരിച്ചു. സന്ദർശനത്തോടനുബന്ധിച്ച് റൂബിയോ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.