ന്യൂഡല്‍ഹി: കരസേന മേധാവി നിയമനത്തില്‍ തഴയപ്പെട്ട ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി പ്രതിരോധമന്ത്രി മനോഹര്‍ പരീകറുമായി കൂടിക്കാഴ്ച നടത്തി. സീനിയോറിറ്റി ലംഘിച്ച പ്രതിരോധ മന്ത്രാലയത്തിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രവീണ്‍ ബക്ഷി രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴ്ച. ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷിയെയും സതേണ്‍ കമാന്‍ഡ് തലവനും മലയാളിയുമായ ലഫ്റ്റനന്‍റ് ജനറല്‍ പി.എം. ഹാരിസിനെയും മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായ ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേന മേധാവിയായി തീരുമാനിച്ചത്.
1983ല്‍ ഇന്ദിര സര്‍ക്കാറിന്‍െറ കാലത്ത് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സിന്‍ഹയെ പിന്തള്ളി ജനറല്‍ എ.എസ്. വൈദ്യയെ കരസേന മേധാവിയാക്കിയപ്പോള്‍ സൈനിക സേവനം മതിയാക്കിയാണ് എസ്.കെ. സിന്‍ഹ പ്രതികരിച്ചത്. സമാനമായ പ്രതികരണം പ്രവീണ്‍ ബക്ഷിയില്‍നിന്ന് ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്ച.ആക്ഷേപം തണുപ്പിക്കാന്‍ പ്രവീണ്‍ ബക്ഷിയെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം പ്രതിരോധ മന്ത്രാലയം വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തിനും മൂന്നു സേനകളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ക്കുള്ള ഒറ്റ അധികാര സ്ഥാനമെന്ന നിലക്കുമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പുതിയ പദവി നിര്‍ദേശിക്കപ്പെട്ടത്. കാര്‍ഗില്‍ യുദ്ധശേഷമുള്ള സാഹചര്യത്തില്‍ ഉയര്‍ന്ന ശിപാര്‍ശ സംബന്ധിച്ച് സര്‍ക്കാറുകളൊന്നും തീരുമാനമെടുത്തില്ല. ശിപാര്‍ശ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സീനിയോറിറ്റി മറികടന്ന് കരസേന മേധാവിയുടെ നിയമനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.