ലണ്ടൻ: ലോക്ക് ഡൗൺ (അടച്ചിടൽ) ഏർപ്പെടുത്തിയത് കൊണ്ട് മാത്രം രാജ്യങ്ങൾക്ക് കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന. സമൂഹത്തെ അടച്ചിടുക മാത്രമല്ല, വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നത് ഒഴിവാക്കാൻ പൊതുജനാരോഗ്യ നടപടികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ധൻ ആയ മൈക്ക് റയാന്‍ അഭിപ്രായപ്പെട്ടു.
“നമ്മൾ ശരിക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് രോഗികളായവരെയും വൈറസ് ബാധിച്ചവരെയും കണ്ടെത്തുകയും അവരെ െഎസൊേലറ്റ് ചെയ്യുകയും അവരുമായി സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുക എന്നതിലുമാണ്’’- ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ മൈക്ക് റയാൻ വിശദീകരിച്ചു.
ശക്തമായ പൊതുജനാരോഗ്യ നടപടികള്‍ ഇല്ലാതെ നിയന്ത്രണങ്ങളും അടച്ചിടലുകളും മാത്രം ഏര്‍പ്പെടുത്തുക എന്നതാവും ഇപ്പോള്‍ നടപ്പാക്കുന്ന ലോക്ക് ഡൗണുകള്‍ കൊണ്ടുള്ള അപകടം. അടച്ചിടൽ നീക്കംചെയ്യുമ്പോള്‍, രോഗം വീണ്ടും ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ നിരവധി വാക്സിനുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരെണ്ണം മാത്രമാണ് അമേരിക്കയിൽ പരീക്ഷിച്ചതെന്നും മൈക്ക് റയാൻ പറഞ്ഞു. ഇത് തികച്ചും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും പരിശോധനകൾക്ക് ശേഷം വാക്സിൻ ലഭ്യമാകുന്നതിന് ഒരു വർഷത്തോളം സമയമെടുക്കുെമന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് യൂറോപ്പിലും അമേരിക്കയിലും ഭൂരിഭാഗവും ഏഷ്യൻ രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകമൊട്ടാകെ മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ്19 രോഗം പിടിപെടുകയും പതിമൂവായിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങള്‍ അതിര്‍ത്തികളടച്ചും വിമാനത്താവളങ്ങള്‍ അടച്ചും ലോക് ഡൗണ്‍ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.