കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വസതിക്ക് മുൻപിൽ ലഖിംപുർ ഖേരി സംഭവത്തിൽ ആശിഷ് മിശ്രയോട് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് പതിച്ച നോട്ടിസ്

ലഖിംപുർ ഖേരി: ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് കേന്ദ്രമന്ത്രി

ലക്നോ: ലഖിംപുർ ഖേരിയിൽ സമരത്തിനിടെ വണ്ടി ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിന്നിരുന്നു. കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രസഹമന്ത്രി അജയ്മിശ്ര തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലഖിംപൂർ കൊലപാതക കേസിൽ യു.പി സർക്കാരിനെ ഇന്നലെ സുപ്രീംകോടതി ശക്തമായി വിമർശിച്ചിരുന്നു. ഇതേതുടർന്ന് കൂടിയാണ് ആശിഷ് മിശ്ര ചോദ്യംചെയ്യലിന് തയാറായതെന്നാണ് സൂചന. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്. അതേസമയം ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.

അശീഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ്‌ നവജ്യോത് സിങ് സിദ്ദുവിന്റെ നിരാഹാരസമരം തുടരുകയാണ്. ലഖിംപൂര്‍ ഖേരി ജില്ലയിലെ നിഘാസന്‍ പ്രദേശത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാമന്‍ കശ്യപിന്റെ വസതിയിലാണ് നിരാഹാരസമരം.

ലഖിംപൂര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ തൃപ്തിയില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കണമെന്ന് കോടതി ഉത്തര്‍പ്രദേശ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Lakhimpur Kheri violence: Union minister's son Ashish Mishra to appear before cops today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.