കോട്ട: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുകയായിരുന്ന വിദ്യാർഥി മാതാപിതാക്കൾക്ക് കുറിപ്പെഴുതി വെച്ച് നാടുവിട്ടു. തനിക്കിനി കൂടുതൽ പഠിക്കേണ്ടെന്നും അഞ്ചുവർഷത്തേക്ക് നാടുവിടുകയാണെന്നുമാണ് വിദ്യാർഥി എഴുതിയത്.
രാജസ്ഥാനിലെ കോട്ടയിൽ നീറ്റിന് തയാറെടുക്കുകയായിരുന്നു രാജേന്ദ്ര മീണ. മകനെ കാണാതായതിനെ തുടർന്ന് രാജേന്ദ്രയുടെ പിതാവ് ജഗദീഷ് മീണ പരാതി നൽകിയിട്ടുണ്ട്. മൊബൈൽ സന്ദേശം ലഭിച്ചപ്പോഴാണ് മകൻ നാടുവിട്ട കാര്യം പിതാവ് അറിയുന്നത്.
''ഞാൻ വീട് വിട്ടുപോവുകയാണ്. കൂടുതൽ പഠിക്കാൻ എനിക്ക് ആഗ്രഹമില്ല. എന്റെ കൈയിൽ 8000 രൂപയുണ്ട്. അഞ്ചുവർഷം കഴിഞ്ഞ് മടങ്ങിവരും. ഞാനെന്റെ മൊബൈൽ ഫോൺ വിൽക്കാൻ പോവുകയാണ്. സിം കാർഡ് പൊട്ടിച്ചെറിയും. എന്നെ കുറിച്ചോർത്ത് വിഷമിക്കരുതെന്ന് അമ്മയോട് പറയണം. ഞാൻ കടുംകൈയൊന്നും ചെയ്യില്ല. എല്ലാവരുടെയും നമ്പർ എന്റെ കൈവശമുണ്ട്. ആവശ്യം വരുമ്പോൾ ഞാൻ വിളിച്ചോളാം. വർഷത്തിൽ ഒരിക്കൽ ഉറപ്പായും എല്ലാവരെയും വിളിക്കും.''-ഇതാണ് അച്ഛന് മകൻ അയച്ച സന്ദേശം.
മേയ് ആറിനാണ് മകനെ കാണാതായതെന്ന് ജഗദീഷ് മീണ പറയുന്നു. മേയ് ആറിന് ഉച്ചക്ക് 1.30ഓടെയാണ് രാജേന്ദ്ര കോട്ടയിലെ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു മുറി ഒഴിഞ്ഞത്. രാജേന്ദ്രയുടെ സന്ദേശം ലഭിച്ചയുടൻ വീട്ടുകാർ കോട്ടയിലേക്ക് ഓടിയെത്തി.
രാജേന്ദ്രയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. കടുത്ത മാനസിക സമ്മർദം കാരണം കോട്ടയിൽ പഠിക്കുന്ന വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.