ന്യൂഡൽഹി: യു.പിയിലെ കാസ്ഗഞ്ചിൽ അടുത്തിടെ നടന്ന വർഗീയ സംഘർഷത്തിലും ഡൽഹിയിൽ കടകൾ അടച്ചുപൂട്ടിക്കുന്ന വിഷയത്തിലും സമാജ്വാദി, ആപ് എം.പിമാർ പ്രതിഷേധിച്ചതോടെ രാജ്യസഭ 50 മിനിറ്റോളം നിർത്തിവെച്ചു.
സഭ ചേർന്നതിനുപിന്നാലെ തന്നെ എസ്.പി അംഗങ്ങൾ വർഗീയ സംഘർഷവിഷയം ഉന്നയിച്ചു. എന്നാൽ, നോട്ടീസ് നൽകിയിട്ട് വേണം ഉന്നയിക്കാനെന്ന് ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ പറഞ്ഞു. പക്ഷേ, കാസ്ഗഞ്ചിൽ ന്യൂനപക്ഷങ്ങൾെക്കതിരെ അക്രമങ്ങൾ അരങ്ങേറുകയാണെന്ന് എസ്.പി അംഗം രാംഗോപാൽ യാദവ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.പി അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചിറങ്ങി. എന്നാൽ, വിഷയം ചർച്ചക്കെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ചെയർ. തനിക്ക് സർക്കാർ മറുപടി പറയണമെന്ന് നിർേദശിക്കാനാവില്ലെന്നും മറ്റ് 15 അംഗങ്ങൾക്ക് മറ്റുപല കാര്യങ്ങളും സഭയിൽ ഉന്നയിക്കാനുണ്ടെന്നും കുര്യൻ പറഞ്ഞു.
ഇതിനിടെ ബജറ്റിൽ ആന്ധ്രപ്രദേശിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പ്ലക്കാർഡ് ഉയർത്തി കോൺഗ്രസ് അംഗം കെ.വി.പി. രാമചന്ദ്ര റാവുവും നടുത്തളത്തിലിറങ്ങി ഒറ്റയാൻ പ്രതിഷേധം നടത്തി. റാവുവിന് ഭ്രാന്താണോയെന്ന് ചോദിച്ച ഡെപ്യൂട്ടി ചെയർമാൻ ആർക്കെങ്കിലും ഇങ്ങനെ പെരുമാറാൻ കഴിയുമോയെന്ന് അത്ഭുതം കൂറി. കോൺഗ്രസ് സഭാനേതാവ് ഗുലാംനബി ആസാദിനോട് റാവുവിനോട് ഇരിപ്പിടത്തിലേക്ക് മടങ്ങാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബഹളം ശക്തമായതോടെ സഭ നിർത്തിവെച്ചു.
ചോദ്യോത്തരവേളക്ക് സഭ ചേർന്നപ്പോൾ ആപ് എം.പി സഞ്ജയ് സിങ്ങാണ് കടകൾ അടക്കുന്ന വിഷയം ഉയർത്തി കേന്ദ്രസർക്കാറാണ് ഇതിന് പിന്നിലെന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. കോൺഗ്രസ് അംഗങ്ങളും ആപ് പ്രതിഷേധത്തോടൊപ്പം ചേർന്നു. ആപ് എം.പിമാരും പാർലമെൻററികാര്യ സഹമന്ത്രി വിജയ് ഗോയലും തമ്മിൽ ചൂടേറിയ വാഗ്വാദവും നടന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവനോപാധി നഷ്ടമായാൽ കേന്ദ്രമായിരിക്കും ഉത്തരവാദിയെന്ന് സഞ്ജയ് സിങ് പറഞ്ഞു. ഡൽഹി എം.പിമാരുടെ രണ്ടാംവീടാണെന്ന് ഗുലാംനബി ആസാദും ചൂണ്ടിക്കാട്ടി. വഴിവാണിഭക്കാർ സര്‍ക്കാറിെൻറ തെറ്റായ തീരുമാനം മൂലം പട്ടിണിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ശൂന്യവേള തടസ്സപ്പെടുത്തിയവർ തന്നെ വീണ്ടും പ്രശ്നം ആവർത്തിക്കുകയാണെന്ന് ഉപാധ്യക്ഷൻ പറഞ്ഞു. ഇതിനിടെ അവിടെ പ്ലക്കാർഡുമായി നിന്ന കോൺഗ്രസ് എം.പി റാവുവിനെതിരെ വീണ്ടും ഉപാധ്യക്ഷൻ തിരിഞ്ഞു. ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്നും മറ്റുള്ളവർ നിങ്ങളെ നോക്കി ചിരിക്കുകയാെണന്നും നടപടിയെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും പറഞ്ഞു. പക്ഷേ, റാവു അനങ്ങിയില്ല. ജയ്റാം രമേശും ബുവനേശ്വർ കാലിതയും അനുനയിപ്പിക്കാൻ ശ്രമിെച്ചങ്കിലും അദ്ദേഹം വഴങ്ങിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.