ക്ഷേത്ര ഫണ്ടിൽനിന്നും വൻതുക സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ ഉദ്യോഗസ്ഥൻ പിടിയിൽ. ബംഗളൂരു പരിധിയിലെ മുസ്രായ് (ചാരിറ്റബിൾ എൻഡോവ്‌മെന്റ്) മന്ത്രാലയത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ 25.50 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിന് റിലീജിയസ് എൻഡോവ്‌മെന്റ് വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വി. വെങ്കിട്ടരമണ ഗുരുപ്രസാദ് എന്ന ഉദ്യോഗസ്ഥനെ ബംഗളൂരുവിൽ വിധാന സൗധ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷത്തെ കരഗ മഹോത്സവത്തിന്റെ ഓഡിറ്റിങ്ങിലാണ് ക്രമക്കേട് പുറത്തായത്. ബംഗളൂരു അർബൻ ജില്ലാ തഹസിൽദാർ എസ്.ആർ അരവിന്ദ് ബാബുവിന് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി.
കുറ്റാരോപിതനായ വെങ്കിട്ടരമണ അസിസ്റ്റന്റ് കമ്മീഷണർ എന്ന നിലയിൽ ബംഗളൂരുവിലെ ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിൽ വരുന്ന എല്ലാ ക്ഷേത്രങ്ങളും നിരീക്ഷിക്കുവാനുള്ള ഉത്തരവാദിത്തമുള്ളയാളായിരുന്നു. വെങ്കിട്ടരമണ കർണാടക ബാങ്ക് ശാഖയിൽ നിന്ന് വകുപ്പിന്റെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് 25.50 ലക്ഷം രൂപ പിൻവലിച്ച് ചെലവായി കാണിച്ച് പണം മുഴുവൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.