ഉമർ അബ്ദുല്ല, താരിഖ് ഹമീദ് കാര
'കേരളത്തിൽ വന്ദേമാതരം രണ്ട് ഖണ്ഡിക മാത്രം ആലപിച്ചിട്ട് എത്ര പേർ ജയിലിൽ പോയി?'; ഉമർ അബ്ദുല്ലക്ക് മറുപടിയുമായി താരിഖ് ഹമീദ് കാര
ശ്രീനഗർ: ജമ്മു കശ്മീരിലെ സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് സംബന്ധിച്ചുള്ള മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പരാമർശങ്ങൾക്കെതിരെ ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെ.കെ.പി.സി.സി) അധ്യക്ഷൻ താരിഖ് ഹമീദ് കാര. ഉമർ അബ്ദുല്ലയുടെ പ്രസ്താവന തികച്ചും ദൗർഭാഗ്യകരവും യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതുമാണെന്ന് അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ജെ.കെ) ഉദ്ഘാടനച്ചടങ്ങിനിടെ വന്ദേമാതരത്തിന്റെ ആറു ഖണ്ഡികകളും (എല്ലാ വരികളും) പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കാണ് ഇപ്പോൾ പുതിയ വഴിത്തിരിവായിരിക്കുന്നത്.
വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് നിയമപരമായ ഉത്തരവാദിത്തമാണെന്നും, ദേശീയഗാനം അല്ലെങ്കിൽ ദേശീയഗീതം ആലപിക്കുമ്പോൾ നിയമപ്രകാരം എല്ലാ വരികളും പാലിക്കേണ്ടതുണ്ടെന്നും ഉമർ അബ്ദുല്ല വാദിച്ചു. ഇതിൽ വീഴ്ച വരുത്തുന്നതോടെ 'കശ്മീരികളെ ജയിലിലടക്കാനാണോ കോൺഗ്രസ് ശ്രമിക്കുന്നത്' എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് താരിഖ് ഹമീദ് കാര രംഗത്തെത്തിയത്.
ഉമർ അബ്ദുല്ലയുടെ പരാമർശം ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നതാണെന്നും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും താരിഖ് ഹമീദ് കാര തുറന്നടിച്ചു. കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചപ്പോൾ ആരെങ്കിലും ജയിലിൽ പോയോ എന്ന് കാര ചോദിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് സാധിച്ചതുപോലെ ജമ്മു കശ്മീർ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
ദേശീയ തലത്തിലും പാർലമെന്റിലും വന്ദേമാതരം ആലപിക്കുന്ന ബിൽ പാസാക്കപ്പെട്ട സാഹചര്യത്തിൽ തങ്ങൾക്ക് നിയമപരമായ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ടെന്നാണ് ഉമർ അബ്ദുല്ലയുടെ പ്രധാന വാദം. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരുമ്പോൾ പാർലമെന്റിലൂടെ ഈ നിയമങ്ങൾ ഭേദഗതി ചെയ്യട്ടെയെന്നും, നാഷണൽ കോൺഫറൻസ് പാർട്ടി എന്ന നിലയിൽ തങ്ങൾ ഒരിക്കലും വന്ദേമാതരം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്നും ഭാവിയിലും അംഗീകരിക്കില്ലെന്നും അബ്ദുല്ല വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലുള്ള നിയമപരമായ വ്യവസ്ഥകൾ പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിലുള്ള അഭിപ്രായവ്യത്യാസം ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജനങ്ങളെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾക്ക് പകരം സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.