ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ അപലപിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെയും തുടർന്നുണ്ടായ തിരിച്ചടിയേയും അപലപിക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ യു.എൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എൻ ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. ഇസ്രായേലിന്റെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും രണ്ട് രാഷ്ട്രങ്ങൾ രുപീകരിക്കുക പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്നും യെച്ചൂരി പറഞ്ഞു.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ വലതുപക്ഷ സർക്കാർ നടത്തിയ ആക്രമണങ്ങളിൽ ഈ വർഷം മാത്രം ഇതുവരെ 248 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 40 പേരും കുട്ടികളാണ്. ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ഫലസ്തീൻ മണ്ണിൽ വ്യാപിപ്പിക്കുന്നത് നിർത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഫലസ്തീൻ ചെറുത്തുനിൽപ് സംഘടന ‘ഹമാസ്’ അധിനിവിഷ്ട ഗസ്സയിൽനിന്ന് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഇസ്രായേലിൽ കടന്നുകയറി ശനിയാഴ്ച നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 250ഓളം പേർ കൊല്ലപ്പെടുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മിന്നലാക്രമണത്തിൽ ഞെട്ടിയ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണത്തിലൂടെ തിരിച്ചടി തുടങ്ങി. ഇസ്രായേൽ ആക്രമണത്തിൽ 232ഓളം പേർ കൊല്ലപ്പെട്ടു. 1610 പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയരുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, ജൂത വിശേഷ ആചരണമായ ‘സൂക്കോത്തി’ന്റെ പേരിൽ എണ്ണൂറോളം ഇസ്രായേലി കുടിയേറ്റക്കാരും ജൂത പുരോഹിതരും കിഴക്കൻ ജറൂസലമിലെ അൽ അഖ്സ പള്ളിയിലേക്ക് ഇരച്ചുകയറി കുത്തിയിരിക്കുകയും ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതോടെ ഫലസ്തീനിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുകയായിരുന്നു. അതിനിടെയാണ് കരയും കടലും ആകാശവും വഴി ഇസ്രായേൽ അതിർത്തികൾ ഭേദിച്ച് ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ ഭടന്മാർ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.