പാകിസ്ഥാനി ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നൽകി ഇന്ത്യ

ജയ്പൂർ: വർഷങ്ങളായി രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാനി ഹിന്ദു കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം. പ്രേംലത, സഞ്ജയ് റാം, ബേജൽ, ജജ്‌രാജ്, കേകു മായ്, ഗോമന്ദ് റാം എന്നീ കുടിയേറ്റക്കാർക്ക് അഡീഷണൽ ജില്ലാ കളക്ടർ ഷഫാലി കുശ്വാഹയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്.

പാകിസ്ഥാനിലെ കറാച്ചിയിൽ നിന്ന് കുടിയിറക്കപ്പെട്ട് 2010ൽ ഇന്ത്യയിലെത്തിയതാണ് 41കാരിയായ പ്രേംലത. പൗരത്വം ലഭിച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടത്തിന് നന്ദിയുണ്ടെന്നും ഇന്ത്യയിലെത്തിയതിന് ശേഷം സ്വാതന്ത്ര്യത്തിൻ്റെ യഥാർത്ഥ അനുഭവം ലഭിച്ചുവെന്നും പ്രേംതല പറഞ്ഞു. പത്ത് വർഷത്തോളമായി ഇന്ത്യൻ പൗരത്വം ലഭിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായതെന്നുമാണ് സഞ്ജയ് റാമിന്റെ പ്രതികരണം.

അതേസമയം ഇന്ത്യൻ പൗരത്വം തേടിയുള്ള അപേക്ഷകൾ നിയമാനുസൃതമായി പരിശോധിക്കുകയാണെന്നും നടപടികൾ സ്വീകരിക്കുമെന്നും അഡീഷണൽ ജില്ലാ കളക്ടർ ഷഫാലി കുശ്വാഹ പറഞ്ഞു. ഇതിനകം 319 അർഹരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് മുസ്‍ലിംകളെ മാത്രം ഒഴിവാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. വ്യാപക എതിർപ്പുകൾക്കിടയിൽ നാലു വർഷം മുമ്പ് പാർലമെൻറിൽ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയിൽ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തിൽ വന്നത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽപക്ക രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തിൽപെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നൽകുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. മോദിസർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിനു പിന്നാലെ, 2019 ഡിസംബറിലാണ് പൗരത്വ നിയമഭേദഗതി ബിൽ പാർലമെൻറിൽ പാസാക്കിയത്. പിന്നാലെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. എന്നാൽ, വിവേചനപരമായ നിയമവ്യവസ്ഥകൾക്കെതിരെ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് ഉയർന്നത്. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ കൂട്ടിക്കുഴക്കാനും ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച കടുത്ത ആശങ്ക പ്രതിഷേധത്തിൻറെ ആക്കം കൂട്ടി. പാർലമെൻറ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചു കഴിഞ്ഞാൽ, നിയമം നടപ്പാക്കുന്നതിൻറെ ചട്ടങ്ങൾ ആറു മാസത്തിനകം വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്കിലും കടുത്ത എതിർപ്പുകൾക്കിടയിൽ ചട്ടവിജ്ഞാപനം പലവട്ടം സഭാസമിതിയുടെ അനുമതി തേടി കേന്ദ്രം നീട്ടിക്കൊണ്ടു പോയി. ഇതിനിടയിൽ പൗരത്വ അപേക്ഷകൾ ഓൺലൈനിൽ നൽകാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.

1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം നൽകാൻ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, യു.പി, ഡൽഹി, മഹാരാഷ്ട്ര എന്നീ ഒൻപതു സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്ട്രേറ്റുമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ അനുമതി നൽകിയിട്ടുണ്ട്. കുടിയേറ്റക്കാർ കൂടുതലായി താമസിക്കുന്ന ജില്ലകളാണ് ഇവ. ജില്ലതല ഉന്നതാധികാര സമിതിയുടെ പരിശോധനക്കു വിധേയമായി ജില്ല മജിസ്ട്രേറ്റാണ് അനുമതി നൽകുക.

2021 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മൂന്നു രാജ്യങ്ങളിൽനിന്നുള്ള 1,414 മുസ്ലിം ഇതര മതവിഭാഗക്കാർക്ക് 1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയത്തിൻറെ വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.

Tags:    
News Summary - India granted citizenship to Pakistani Hindu immigrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.