ന്യൂഡൽഹി: ജമ്മു-കശ്മീരിൽ പ്രതിഷേധക്കാരുടെ കല്ലേറ് തടയാൻ പട്ടാള വാഹനത്തിനു മുന്നിൽ യുവാവിനെ കെട്ടിയിട്ട സംഭവത്തിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മനുഷ്യകവചമാക്കപ്പെട്ട ഫാറൂഖ് അഹ്മദ് ദറിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ജമ്മു കശ്മീർ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്. ഫാറൂഖ് നേരിട്ട അപമാനത്തിനും മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കുള്ള നഷ്ടപരിഹാരം ആണ് ഈ തുക.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് ബുദ്ഗാം സ്വദേശിയായ ഫാറൂഖിനെ ജീപ്പിൽ കെട്ടിയിട്ട് മനുഷ്യകവചം തീർത്തത്. മേജർ ലീത്തൽ ഗൊേഗായിയുടെ നിർദേശപ്രകാരമാണ് സൈന്യം യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെ സുരക്ഷ സേനക്ക് നേരെ കല്ലേറുണ്ടായപ്പോൾ അതു നേരിടാൻ മനുഷ്യകവചം തീർക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകരും കശ്മീർ സംഘടനകളും വിരമിച്ച ആർമി ജനറൽമാരും സംഭവത്തെ വിമർശിച്ചിരുന്നു.
ദേശീയ മനുഷ്യാവകാശ കമീഷൻ പ്രതിരോധ മന്ത്രാലയത്തോട് സംഭവത്തിൽ നടപടി റിപ്പോർട്ട് തേടിയിരുന്നു. ഭുവനേശ്വർ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവിൽ സൊസൈറ്റി ഫോറം പ്രവർത്തകൻ അഖാന്ദ് ആണ് കമീഷനിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.