ചണ്ഡീഗഢ്: കർഷകർക്കെതിരായ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി എം.എൽ.എ ഹരിയാന നിയമ സഭക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് സ്വന്തം എം.എൽ.എ തന്നെ പ്രതിഷേധിച്ചത് പാർട്ടികേന്ദ്രങ്ങളിൽ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്.
അംബാല നിയോജക മണ്ഡലം എം.എൽ.എ അസീം ഗോയലാണ് നിയമസഭക്ക് പുറത്ത് പ്രതീകാത്മക പ്രതിഷേധം നടത്തിയത്. കർഷകരുടെ പ്രശ്നങ്ങൾ പരിഗണിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരമുണ്ടാകുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി. താൻ സർക്കാറിനെതിരെയല്ല, സങ്കുചിത മനോഭാവക്കാരനായ അഡീഷനൽ ചീഫ് സെക്രട്ടറി പി.കെ.ദാസിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് എം.എൽ.എയുടെ വിശദീകരണം.
''താൻ ചണ്ഡീഗഢിലേക്ക് വന്നിരിക്കുന്നത് വിനോദയാത്രക്കല്ല. മണ്ഡലത്തിലെ അഞ്ച് ലക്ഷം പേരെ പ്രതിനിധീകരിച്ചാണ്. കർഷകർ സംസ്ഥാനത്ത് നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഹരിയാന മുഖ്യമന്ത്രിയുടെ ജനോപകാരമായ നയങ്ങൾ നടപ്പാക്കുന്നതിന് ഈ ഉദ്യോസ്ഥൻ എതിരുനിൽക്കുന്നു. ഈ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രി അടക്കമുള്ളവരെയും തെറ്റിദ്ധരിപ്പിക്കുകയാണ്'' -എം.എൽ.എ കൂട്ടിച്ചേർത്തു.
എന്നാൽ എം.എൽ.എ രാഷ്ട്രീയം കളിക്കുകയാണെന്നും എല്ലാം ശരിയായി പോകുന്നുണ്ടെന്നും ഉദ്യോഗസ്ഥനായ പി.കെ.ദാസ് പ്രതികരിച്ചു.
കർഷകരെ സ്വകാര്യ ഏജൻസികൾ കൊള്ളയടിക്കുന്നത് ഹരിയാന സർക്കാർ നോക്കിനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു. കാർഷിക ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയതിന് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് ബി.ജെ.പി സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരക്കവേയാണ് എം.എൽ.എയുടെ പ്രതിഷേധം. കർഷക റാലിയുമായെത്തിയ രാഹുൽ ഗാന്ധിയെ അതിർത്തി പ്രദേശത്ത് വെച്ച് ഹരിയാന സർക്കാർ തടഞ്ഞത് നേരിയ സംഘർഷത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.