ന്യൂഡൽഹി: ഇറക്കുമതി തീരുവ വർധിപ്പിക്കണമെന്ന ആഭ്യന്തര സസ്യ എണ്ണ വ്യവസായത്തിന്‍റെ അഭ‍്യർഥന പരിഗണിച്ച് ഇന്ത‍്യ. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെ പുതിയ നീക്കം. നികുതി വർധിപ്പിക്കുന്നത് പ്രാദേശിക കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ സഹായിക്കുമോ എന്ന് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. രൂപയുടെ മൂല്യം തകരാനിടയാക്കിയ വിദേശനാണ്യ ചോർച്ച തടയാൻ സർക്കാർ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടയിലാണ് ഈ ആലോചനകൾ നടക്കുന്നത്.
പ്രധാന ഇറക്കുമതി ഉത്പന്നങ്ങളായ സസ്യ എണ്ണകൾ, വളങ്ങൾ, സ്വർണ്ണം, ക്രൂഡ് ഓയിൽ എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ മാസത്തിന്‍റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ‍്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭക്ഷ‍്യ എണ്ണയുടെ ഇറക്കുമതി 60 ശതമാനമാണ്. പശ്ചിമേഷ്യ സംഘർഷം ആഗോളവിതരണ ശൃംഖലയെ ബാധിച്ചതിനെത്തുടർന്ന് സസ്യ എണ്ണ, ഇറച്ചി, ധാന്യങ്ങൾ എന്നിവയുടെ വിലവർധനവിൽ ആഗോള ഭക്ഷ്യ-ഉത്പന്ന വില സൂചിക കഴിഞ്ഞ മാസം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.
ഉയർന്ന ഊർജ്ജ ചെലവുകളുടെ ആഘാതം കുറയ്ക്കുന്നതിനായി പ്രമുഖ ഉത്പാദകരായ ഇന്തോനേഷ്യയും മലേഷ്യയും ജൈവ ഇന്ധന ഉത്പാദനം വർധിപ്പിച്ചതോടെ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയായ പാം ഓയിലിന്റെ വില ഏകദേശം 12ശതമാനമാണ് കൂടിയത്. എങ്കിലും ഇന്ത്യയുടെ ഈ നീക്കം പാം ഓയിൽ വാങ്ങൽ കുറയ്ക്കാനും വിലക്കയറ്റത്തിന്റെ വേഗത കുറയ്ക്കാനും ഇടയാക്കിയേക്കാം. ആഭ്യന്തര വില നിയന്ത്രിക്കുന്നതിനും എണ്ണ ശുദ്ധീകരണശാലകളെ പിന്തുണയ്ക്കുന്നതിനുമായി ഇന്ത്യ കഴിഞ്ഞ വർഷം ക്രൂഡ് ഓയിൽ, പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇതോടൊപ്പം നികുതി ഇളവിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറാൻ വ്യവസായ മേഖലയ്ക്ക് സർക്കാർ നിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.