നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേര്‍ പിടിയില്‍

റാഞ്ചി: നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലായിരുന്നു സംഭവം.

ഡിസംബര്‍ 18നാണ് ഹസാരിബാഗില്‍ നിന്നും പ്രതികള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പ്രതികള്‍ കോഡെര്‍മ ജില്ലയിലെത്തിച്ച ശേഷം 2.95 ലക്ഷം രൂപക്ക് ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇന്ദ്രപുരി സ്വദേശികളായ ഗീതാദേവി, ഗോഹിത് ദമ്പതികള്‍ക്കാണ് പ്രതികള്‍ കുഞ്ഞിനെ കൈമാറിയത്. പാരമ്പര്യം നിലനിര്‍ത്താന്‍ കുഞ്ഞ് വേണമെന്നതിനാലാണ് ദമ്പതികള്‍ കുട്ടിയെ വാങ്ങാന്‍ തയ്യാറായത്. പ്രതികളായ ജ്യോതി കുമാരി കനയ്യ കുമാര്‍ എന്നിവര്‍ ദമ്പതികളെ സമീപിക്കുകയും തങ്ങളുടെ പരിചയത്തിലുള്ള എന്‍.ജി.ഒ വഴി കുഞ്ഞിനെ ദത്തെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. മുന്‍കൂറായി പ്രതികള്‍ 1.75 ലക്ഷം രൂപയും ദമ്പതികളില്‍ നിന്ന് കൈപ്പറ്റിയിരുന്നു. പ്രതികള്‍ പ്രദേശവാസിയായ നുതന്‍ ദേവിയെ വിവരമറിയിക്കുകയും കുട്ടിയെ തട്ടിയെടുക്കാന്‍ ആസുത്രണം ചെയ്യുകയുമായിരുന്നു. മറ്റൊരു സഹായിയായ കരീന ദേവിക്കൊപ്പം നുതന്‍ കുഞ്ഞിനെ 18-ാം തിയതി തട്ടിയെടുത്ത ശേഷം കൈമാറുകയായിരുന്നു. മുഴുവന്‍ തുകയും കൈപ്പറ്റിയ പ്രതികള്‍ ഉടനെ ഒളിവില്‍ പോയിരുന്നു.

മകനെ കുറിച്ച് വിവരം ലഭിക്കാതായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരീനയെ അറസ്റ്റ് ചെയ്യുന്നത്. തുടരന്വേഷണത്തിലാണ് മറ്റ് പ്രതികളെ കുറിച്ചള്ള വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - four year old abducted and sold; 6 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.