ജാമിയ മില്ലിയ അഡ്മിഷൻ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ജാമിയ മില്ലിയ ഇസ്ലാമിയയിൽ 2026-27 അധ്യയന വർഷത്തെ സ്പോട്ട് അഡ്മിഷൻ പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടിയുമായി സർവകലാശാല അധികൃതർ. എൻ.എസ്.യു.ഐ ഭാരവാഹികളായ ധ്രുവ് ചൗഹാൻ, തബ്രേസ് അഫ്സൽ, എബിൻ ബേസിൽ, മറ്റൊരു വിദ്യാർഥിയായ മുഹമ്മദ് ജാസിം എന്നിവരടക്കം നാല് വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്യുകയും കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. നടപടി പിൻവലിക്കണമെന്നും അഡ്മിഷൻ ക്രമക്കേടുകളിൽ തുറന്ന ചർച്ചയ്ക്ക് അധികൃതർ തയ്യാറാകണമെന്നും വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.

മെറിറ്റ് ലിസ്റ്റിൽ മുന്നിലുള്ളവരെ ഒഴിവാക്കി റാങ്ക് കുറഞ്ഞവർക്ക് പ്രവേശനം നൽകിയെന്നും, ജമ്മു-കശ്മീർ ക്വാട്ട അട്ടിമറിച്ചെന്നും ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. ഓഫ്‌ലൈൻ സ്പോട്ട് അഡ്മിഷൻ വഴി യാതൊരു മുൻറിയിപ്പുമില്ലാതെ ഫസ്റ്റ് കം ഫസ്റ്റ് സർവ് എന്ന രീതിയിലാണ് സീറ്റുകൾ നൽകിയതെന്നും ഇത് വലിയ അഴിമതിക്ക് വഴിവെച്ചതായും എ.ഐ.എസ്.എ, എം.എസ്.എഫ് തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. പിഎച്ച്.ഡി വിദ്യാർഥിയായ സൗരഭ് ഉൾപ്പെടെയുള്ളവരെ കാമ്പസിൽ നിന്ന് പുറത്താക്കിയത് അക്കാദമിക് ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ സർവകലാശാല അധികൃതർ, അഡ്മിഷൻ പ്രക്രിയ തികച്ചും സുതാര്യമാണെന്ന് വ്യക്തമാക്കി. നിശ്ചിത സമര മേഖലയായ ഗേറ്റ് നമ്പർ 18 ഒഴിവാക്കി സെൻട്രൽ കാന്റീനിൽ സമരം നടത്തുകയും പ്രവേശന കൗണ്ടറുകൾ തടസ്സപ്പെടുത്തുകയും ചെയ്തതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നാണ് ചീഫ് പ്രോക്ടറുടെ വിശദീകരണം. ഇതിനിടയിൽ, ഓഗസ്റ്റ് 25-ന് സെൻട്രൽ കാന്റീനിലെ സമരവേദിയിൽ എസ്.ഐ.ഒ പ്രവർത്തകരെ എൻ.എസ്.യു.ഐ പ്രവർത്തകർ തടയുകയും കൊടി നശിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റും രംഗത്തെത്തിയിട്ടുണ്ട്. സുതാര്യമായ പ്രവേശന നടപടികൾ ഉറപ്പാക്കണമെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് വിവിധ വിദ്യാർഥി സംഘടനകളുടെ തീരുമാനം.

Tags:    
News Summary - Four Students Suspended for Protesting Against Admission Irregularities at Jamia Millia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.