പ്രതീകാത്മക ചിത്രം
ഉത്തരാഖണ്ഡ്: രാംനഗർ ടൈഗർ റിസർവിലെ ദിനേനയുള്ള പട്രോളിങ്ങിനിറങ്ങിയ രണ്ട് വനം ഉദ്യോഗസ്ഥരുടെയും ഗാർഡുകളും അടങ്ങുന്ന നാലംഗസംഘമാണ് കടുവകളുടെ ‘നാലംഗസംഘ’ത്തിന് മുന്നിൽപെട്ടത്.
പെട്ടെന്നാണ് നാല് കടുവകൾ കുറ്റിക്കാട്ടിൽ നിന്ന് പുറത്തുവന്ന് 50 മീറ്റർ അകലെയുള്ള തുറസ്സായ സ്ഥലത്തേക്ക് വന്നു. ഇത് കണ്ട വനപാലകർ പരിഭ്രാന്തരായി ശബ്ദമുണ്ടാക്കാതെ പിന്നോട്ട് മാറി. കടുവകളിൽനിന്ന് രക്ഷപ്പെടാനായി അടുത്തുള്ള മരത്തിൽ കയറുകയായിരുന്നു. വനപാലകരെ കടുവകൾ കണ്ടെങ്കിലും അവർ മരത്തിനടുത്ത്നിന്ന് മാറിപ്പോവുകയായിരുന്നു. മരത്തിന് മുകളിലിരുന്ന് വനപാലകർ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
രാംനഗർ ഫോറസ്റ്റ് ഡിവിഷനിലെ കോസി റേഞ്ചിലെ ബേല ബീറ്റിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. നാല് കടുവകളും വനപാലകർ കയറിയ മരത്തിനടുത്തേക്ക് വന്നു നിന്നു. കടുവകൾ പരസ്പരം തൊട്ടുരുമ്മി ഉല്ലസിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.കുറച്ചുനേരത്തിനുശേഷം കടുവകൾ അവിടെ നിന്ന് പോയപ്പോൾ, വനപാലകർ മരത്തിൽനിന്ന് ഇറങ്ങി മടങ്ങുകയായിരുന്നു. എന്നിരുന്നാലും, ഈ പ്രദേശത്ത് നാല് കടുവകളെ ഒരുമിച്ച് കാണുന്നതിൽ വനം ഉദ്യോഗസ്ഥരും ആവേശത്തിലാണ്.
ഒരു പെൺ കടുവയും അതിന്റെ മൂന്നുകുട്ടികളേയുമാണ് വനത്തിൽ കണ്ടതെന്ന് രാംനഗർ ഫോറസ്റ്റ് ഡിവിഷനിലെ എസ്ഡിഒ അങ്കിത് ബഡോള പറഞ്ഞു. കാട്ടിൽ കടുവകളുടെ എണ്ണം വർധിക്കുന്നത് നല്ല കാര്യമാണ്.പ്രദേശത്തെ കടുവകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കോസി ഫോറസ്റ്റ് റേഞ്ചർ ശേഖർ ചന്ദ്ര തിവാരി പറഞ്ഞു. ടെഡ ഗ്രാമത്തിലെ ജനവാസകേന്ദ്രത്തിൽനിന്ന് ഏകദേശം 150 മീറ്റർ അകലെയാണ് പ്രദേശം. കടുവകളിൽനിന്നുള്ള സംരക്ഷണത്തിനായി ഗ്രാമവാസികളെ ബോധവത്കരിക്കുകയും പ്രത്യേക മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.